കോണ്‍ഗ്രസുകാര്‍ ആരും ബിജെപിയിലേക്ക് പോയിട്ടില്ല, പക്ഷെ പാര്‍ട്ടി തീരുമാനം ലംഘിച്ചു: മുഖ്യമന്ത്രിയെ തള്ളി വി ഡി സതീശന്‍

ഒരു വിമതന്‍ സിപിഐഎം പിന്തുണയില്‍ പ്രസിഡന്റാകാന്‍ തീരുമാനിച്ചപ്പോള്‍ മറ്റൊരു വിമതനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിന്തുണക്കുകയായിരുന്നു എന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

 

അമിത് ഷായും മോദിയും എവിടെ ഒപ്പിടാന്‍ പറഞ്ഞാലും അത് ചെയ്യുന്നയാളാണ് മുഖ്യമന്ത്രി.

മറ്റത്തൂരില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബിജെപിക്കൊപ്പം ചേര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനം തള്ളി വി ഡി സതീശന്‍. മറ്റത്തൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരും ബിജെപിയിലേക്ക് പോയിട്ടില്ലെന്നും പാര്‍ട്ടി തീരുമാനം ലംഘിച്ച് വിമതനെ പിന്തുണച്ചതാണ് നടപടിക്ക് കാരണമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. ഒരു വിമതന്‍ സിപിഐഎം പിന്തുണയില്‍ പ്രസിഡന്റാകാന്‍ തീരുമാനിച്ചപ്പോള്‍ മറ്റൊരു വിമതനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിന്തുണക്കുകയായിരുന്നു എന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

പിണറായി വിജയന് അവര്‍ ബിജെപിയില്‍ പോകണമെന്നാണ് ആഗ്രഹം. അമിത് ഷായും മോദിയും എവിടെ ഒപ്പിടാന്‍ പറഞ്ഞാലും അത് ചെയ്യുന്നയാളാണ് മുഖ്യമന്ത്രി. എന്നിട്ട് ഒരു പഞ്ചായത്തിലുണ്ടായ കാര്യത്തില്‍ മുഖ്യമന്ത്രി കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ വരികയാണെന്നും സതീശന്‍ വിമര്‍ശിച്ചു. തോറ്റ് തൊപ്പിയിട്ട് ഇട്ടിരിക്കുമ്പോഴാണ് മുഖ്യമന്ത്രി പരിഹാസം പറയുന്നതെന്നും ഒന്നും കിട്ടാത്തതുകൊണ്ടാണ് മറ്റത്തൂരിലെ കാര്യം പറയുന്നതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ഒറ്റച്ചാട്ടത്തിന് ബിജെപിയില്‍ എത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും മരുന്നിനുപോലും ഒരാളെ ബാക്കിവെയ്ക്കാതെ ബിജെപി അവരെ അങ്ങെടുത്തുവെന്നുമായിരുന്നു മറ്റത്തൂര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനം. കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല അതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

2016ല്‍ അരുണാചല്‍ പ്രദേശില്‍ നടന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ കൂറുമാറ്റവും 2021ല്‍ പുതുച്ചേരിയില്‍ എന്‍ഡിഎ അധികാരത്തിലെത്തിയതുമടക്കം ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഇതിന്റെ കേരള മോഡലാണ് മറ്റത്തൂരിലേതെന്നും ആ പഞ്ചായത്തില്‍ എല്‍ഡിഎഫ് പ്രസിഡന്റ് അധികാരത്തില്‍ വരുന്നത് തടയാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയോടൊപ്പം പോയതെന്നും അതവര്‍ തുറന്നുസമ്മതിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു.