പൊലീസ് ജീപ്പിന് പിഴയിട്ട മോട്ടോര്‍വാഹന ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

പൊലീസ് ജീപ്പിന് പിഴയിട്ട മോട്ടോര്‍വാഹന ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. തൃശ്ശൂര്‍ മോട്ടോര്‍ വെഹിക്കിള്‍ എന്‍ഫോഴ്സ്‌മെന്റ് ഇന്‍സ്പെക്ടര്‍ പി വി ബിജുവിന്റെ പേരിലാണ് പൊലീസ് കേസെടുത്തത്. 

 

തൃശ്ശൂര്‍: പൊലീസ് ജീപ്പിന് പിഴയിട്ട മോട്ടോര്‍വാഹന ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. തൃശ്ശൂര്‍ മോട്ടോര്‍ വെഹിക്കിള്‍ എന്‍ഫോഴ്സ്‌മെന്റ് ഇന്‍സ്പെക്ടര്‍ പി വി ബിജുവിന്റെ പേരിലാണ് പൊലീസ് കേസെടുത്തത്. വടക്കാഞ്ചേരി പൊലീസ് ജീപ്പിന് പിഴ ചുമത്തിയതിന് പിന്നാലെയാണ് നടപടി. പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും പരിശോധനയുമായി ബന്ധപ്പെട്ട വാര്‍ത്ത സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതുവഴി പൊലീസിനെ കളങ്കപ്പെടുത്താന്‍ ശ്രമിച്ചെന്നും ആരോപിച്ചാണ് നടപടി.

ബിജുവിനെ അറസ്റ്റുചെയ്യാന്‍ പൊലീസ് വീട്ടില്‍ എത്തിയെങ്കിലും അദ്ദേഹം സ്ഥലത്തുണ്ടായില്ല. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും വടക്കാഞ്ചേരി എസ്എച്ച്ഒ വിഎസ് മുരളീധരന്‍ അറിയിച്ചു. തിങ്കളാഴ്ച രാത്രി വടക്കാഞ്ചേരിയിലാണ് സംഭവങ്ങളുടെ തുടക്കം. രാത്രി പട്രോളിങ് നടത്തുന്ന വടക്കാഞ്ചേരി പൊലീസ്ജീപ്പിന്റെ ഇന്‍ഷുറന്‍സ്, പുകസര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കാലാവധി കഴിഞ്ഞെന്ന ഓണ്‍ലൈന്‍ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എംവിഐ 4,000 രൂപ പിഴ ചുമത്തിയിരുന്നു. ഇന്‍ഷുറന്‍സ് ഉണ്ടെന്ന് എസ്‌ഐ ബദറുദ്ദീന്‍ അറിയിച്ചെങ്കിലും യാതൊരുവിധ രേഖകളും പരിശോധനാസമയത്ത് ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല.

രേഖകള്‍ ഹാജരാക്കുന്ന പക്ഷം പിഴ ഒഴിവാക്കാമെന്ന ഉറപ്പ് എം.വി.ഐ. നല്‍കുകയും ചെയ്തു. അതുപ്രകാരം ചൊവ്വാഴ്ച രാവിലെ വാട്സാപ്പ് വഴി ഇന്‍ഷുറന്‍സ് രേഖകള്‍ ഹാജരാക്കി.എന്നാല്‍ പുക പരിശോധനാസര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ജൂണ്‍ 20-ന് കഴിഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പുകസര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനും ഇന്‍ഷുറന്‍സ് രേഖകള്‍ കൈവശം വെയ്ക്കാത്തതിനുമായി 500 രൂപയാണ് പിഴ ചുമത്തിയത്.