ആരും എന്നെ തടഞ്ഞിട്ടില്ല;  'ചേന്തി അനില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍,  വ്യക്തിപരമായി പരിചയമില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ 

മുഖ്യമന്ത്രിയെ തടഞ്ഞതിന് അറസ്റ്റിലായ ചേന്തി അനില്‍ ക്രിമിനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ചേന്തിയിലെ ഗുരുജയന്തി പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചിരുന്നു. എന്നാല്‍ ആ പരിപാടി ഒരു ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് നടത്തുന്നതെന്ന് അറിഞ്ഞു. അതുമായി ബന്ധപ്പെട്ട് പൊലീസ് റിപ്പോര്‍ട്ടും ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ആ ക്ഷണം റദ്ദാക്കിയതായി അവരെ അറിയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തടഞ്ഞതിന് അറസ്റ്റിലായ ചേന്തി അനില്‍ ക്രിമിനല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ചേന്തിയിലെ ഗുരുജയന്തി പരിപാടിയിലേക്ക് തന്നെ ക്ഷണിച്ചിരുന്നു. എന്നാല്‍ ആ പരിപാടി ഒരു ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് നടത്തുന്നതെന്ന് അറിഞ്ഞു. അതുമായി ബന്ധപ്പെട്ട് പൊലീസ് റിപ്പോര്‍ട്ടും ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ആ ക്ഷണം റദ്ദാക്കിയതായി അവരെ അറിയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചെമ്പഴന്തിയിലെ പരിപാടിയിലേക്ക് പോകുന്നവഴി ചേന്തിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും നില്‍ക്കുന്നതു കണ്ട് അവിടെ ഇറങ്ങിയതാണ്. അവരാരും തന്നെ തടഞ്ഞിട്ടില്ല. ഇറങ്ങിക്കഴിഞ്ഞപ്പോള്‍ ചേന്തി അനില്‍ വളരെ മോശമായി സംസാരിച്ചു, മോശമായി പെരുമാറി. ഇതേത്തുടര്‍ന്ന് അവിടെ ഒരു സംഘര്‍ഷം ഉണ്ടാക്കേണ്ടെന്ന് കരുതി വണ്ടിയില്‍ കയറി പോകുകയായിരുന്നു. അതില്‍ പൊലീസ് സ്വമേധയാ എടുത്ത കേസാണ്. ചേന്തി അനില്‍ ഡിസിസി അംഗമാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ അറിയിച്ചപ്പോള്‍, അതേക്കുറിച്ച് തനിക്ക് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചേന്തി അനിലിനെ വ്യക്തിപരമായി പരിചയമില്ലെന്ന് വിഡി സതീശന്‍ പറഞ്ഞു. ചേന്തി അനിലിന്റെ ഭാര്യ നേരത്തെ കോര്‍പ്പറേഷനില്‍ കൗണ്‍സിലറായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ അവര്‍ മരിച്ചു. അവരെ തനിക്കറിയാം. അവര്‍ മരിച്ചപ്പോള്‍ ആ വീട്ടില്‍ പോയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചേന്തി അനില്‍ മുഖ്യമന്ത്രിയെ പരിപാടിയിലേക്ക് ക്ഷണിക്കാന്‍ വന്നിരുന്നല്ലോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അദ്ദേഹത്തെ അറിയില്ലല്ലോ എന്നും വിഡി സതീശന്‍ പറഞ്ഞു. ഈ കേസ് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അതേപ്പറ്റി കൂടുതലൊന്നും പറയാനില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.