'വിവാഹമില്ല ലിവിംഗ് ടുഗദർ ആകാം എന്നാണ്' : ടി.പി രാമകൃഷ്ണനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് അഡ്വ.ദീപ്തി മേരി വർഗീസ്
കോഴിക്കോട് : എസ്.ഡി.പി.ഐയുമായി സി.പി.എമ്മിന് ബന്ധമില്ലെന്നും എന്നാൽ വോട്ട് വേണ്ടെന്ന് പറയില്ലെന്നും പറഞ്ഞ എൽ.ഡി.എഫ് കൺവീനർ ടി.പി രാമകൃഷ്ണന്‍റെ പ്രസ്താവനയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് അഡ്വ.ദീപ്തി മേരി വർഗീസ്. ''വിവാഹമില്ല ലിവിംഗ് ടുഗദർ ആകാം എന്നാണ്'' എന്ന തലക്കെട്ടോടെ ഫേസ്ബുക്കിൽ വാർത്ത പങ്കുവെച്ചാണ് ദീപ്തിയുടെ പരിഹാസം. ഇടതുപക്ഷ മുന്നണിയിൽ എസ്.ഡി.പി.ഐ ഇല്ല. എന്നാൽ അവരുടെ വോട്ട് വേണ്ടന്ന് താൻ പറയുന്നില്ല. എനിക്ക് ആർക്കും വോട്ട് ചെയ്യാം. കോൺഗ്രസുകാരോടും ലീഗുകാരോടും ഞാൻ വോട്ട് ചോദിക്കുന്നുണ്ട്. ജനക്ഷേമ നടപടികളോടും വികസന പ്രവർത്തനങ്ങളോടും യോജിപ്പുള്ള എല്ലാവരും ഇടതുപക്ഷമുന്നണിക്ക് വോട്ടുചെയ്യണമെന്നുമായിരുന്നു ടി.പി രാമകൃഷ്ണന്‍റെ പ്രസ്താവന.
സി.പി.എം ബി.ജെ.പി ഡീൽ എന്നത് അസംബന്ധമാണ്. ആർ.എസ്.എസുമായുളള ഏറ്റുമുട്ടലിൽ നിരവധി സഖാക്കൾ ജീവൻ കൊടുത്ത പ്രസ്താനമാണ് ഞങ്ങളുടേത്. മുമ്പ് വടകര മണ്ഡലത്തിൽ കോൺഗ്രസ്, ലീഗ്, ബി.ജെ.പി സഖ്യമുണ്ടാക്കിയിരുന്നു. ആ അനുഭവം ഇവിടെയുള്ള ജനങ്ങൾക്കുണ്ട്. സി.പി.എമ്മിന് ബി.ജെ.പിയുമായി ബന്ധമുണ്ടെന്നത് സത്യസന്ധമല്ലെന്നും അത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാണെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു.
പേരാമ്പ്രയിലെ പ്രചരണം നല്ലരീതിയിൽ പോകുന്നുണ്ട്. ഇടതുപക്ഷ ഗവൺമെന്‍റിന്‍റെ ഭരണാനുഭവങ്ങൾ ജനങ്ങൾക്ക് മുന്നിലുണ്ട്. പേരാമ്പ്രയിലെ ജനങ്ങൾ ഇടതുപക്ഷത്തെ ജയിപ്പിക്കുമെന്ന് ഉറപ്പുണ്ട്. കഴിഞ്ഞ പത്ത് വർഷക്കാലം ഈ മണ്ഡലത്തിലെ ജനങ്ങളോടൊപ്പം നിന്ന് അവരുടെ ആവിശ്യങ്ങൾ നിറവേറ്റാൻ ശ്രമിച്ചിട്ടുണ്ട്. യു.ഡി.എഫ് എത്ര വലിയ പ്രചാരവേല സംഘടിപ്പിച്ചാലും അത് വിലപ്പോവില്ല. എല്ലാമേഖലയിലും വികസനം കൊണ്ട് വരാൻ കഴിഞ്ഞിട്ടുണ്ട്. യു.ഡി.എഫ് വാഗ്ദാനങ്ങൾ നടത്തി എന്നല്ലാതെ ഒന്നും നടപ്പിൽ വരുത്തിയിട്ട് ഇല്ലെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു.