പിഎം ശ്രീയില്‍ ഒരു വര്‍ഗീയ അജണ്ടയും നടപ്പിലാക്കില്ല, കേരള സിലബസ് മാത്രമേ പഠിപ്പിക്കു; വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി

സംസ്ഥാനത്തിന് പരിക്കില്ലാത്ത രീതിയില്‍ എങ്ങനെ പദ്ധതി നടപ്പിലാക്കാം എന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

 

കേരള സിലബസ് മാത്രമേ കേരളത്തിലെ വിദ്യാലയങ്ങളില്‍ പഠിപ്പിക്കൂ എന്നും മന്ത്രി വ്യക്തമാക്കി.

പി എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന യു ഡി എഫ് തീരുമാനത്തില്‍ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദീന്‍ രംഗത്ത്. പി എം ശ്രീയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോയാലും പദ്ധതിയിലൂടെ ഒരു വര്‍ഗീയ അജണ്ടയും കേരളത്തില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേരള സിലബസ് മാത്രമേ കേരളത്തിലെ വിദ്യാലയങ്ങളില്‍ പഠിപ്പിക്കൂ എന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ വരുത്തിവെച്ച പ്രതിസന്ധിയാണ് പി എം ശ്രീ കരാറെന്നും സംസ്ഥാന സര്‍ക്കാറിന് ഏകപക്ഷീയമായി ഇതില്‍ നിന്നും പിന്മാറാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതി നടപ്പിലാക്കില്ലെന്ന യു ഡി എഫ് നേതാക്കളുടെ തെരഞ്ഞെടുപ്പിന് മുന്നത്തെ പ്രസ്താവനകളെക്കുറിച്ചുള്ള ചോദ്യത്തിന്, ഏതെങ്കിലും പ്രസംഗമോ പ്രയോഗമോ വെച്ച് വിഷയത്തെ സെന്‍സേഷന്‍ ചെയ്യേണ്ടതില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. 

സംസ്ഥാനത്തിന് പരിക്കില്ലാത്ത രീതിയില്‍ എങ്ങനെ പദ്ധതി നടപ്പിലാക്കാം എന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഒരു ബ്ലോക്കില്‍ രണ്ട് സ്‌കൂളുകള്‍ എന്ന കണക്കില്‍ 304 സ്‌കൂളുകളാണ് പദ്ധതിയില്‍ വരേണ്ടതെങ്കിലും 265 സ്‌കൂളുകള്‍ തിരഞ്ഞെടുക്കാനാണ് കേന്ദ്രത്തിന്റെ പുതിയ ആശയവിനിമയത്തില്‍ അറിയിച്ചിട്ടുള്ളത്. വിഷയം പഠിക്കാന്‍ നിയോഗിച്ച ഉപസമിതി ഉടന്‍ തന്നെ യോഗം ചേരുമെന്നും അതിനുശേഷമാകും അന്തിമ തീരുമാനങ്ങളിലേക്ക് കടക്കുകയെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.