നിതിന്‍ രാജിന്റെ ആത്മഹത്യ ; ഡോക്ടര്‍ റാമിനെ ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കി വിട്ടയച്ചു

നോട്ടീസ് നല്‍കാന്‍ റാമിനെ കൂട്ടികൊണ്ട് പോകുകയായിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ച് വിശദീകരണം.

 

കര്‍ണാടകയിലെ കുടകില്‍ നിന്നാണ് ഇന്ന് ഇയാളെ ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്.

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോക്ടര്‍ റാമിനെ ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കി വിട്ടയച്ചു. രണ്ടു ദിവസത്തിനകം ഹാജരാകണമെന്ന് അവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. നോട്ടീസ് നല്‍കാന്‍ റാമിനെ കൂട്ടികൊണ്ട് പോകുകയായിരുന്നുവെന്നാണ് ക്രൈം ബ്രാഞ്ച് വിശദീകരണം.

കര്‍ണാടകയിലെ കുടകില്‍ നിന്നാണ് ഇന്ന് ഇയാളെ ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. നിതിന്‍ രാജ് ജീവനൊടുക്കി മൂന്നു മാസം പിന്നിടുമ്പോളാണ് കേസിലെ പ്രധാന പ്രതിയായ ഡോക്ടര്‍ എം കെ റാം പിടിയിലാകുന്നത്. കര്‍ണാടകയിലെ കുടകില്‍ ഒളിവില്‍ കഴികയായിരുന്ന റാമിനെ ക്രൈം ബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കൊടേറിയുടെ നേതൃത്വത്തിലുള്ള സംഘം

പിടികൂടി കണ്ണൂരിലെത്തിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയെങ്കിലും സുപ്രീം കോടതിയുടെ മാനദണ്ഡങ്ങളും ആവശ്യമായ നിയമപരമായ നടപടിക്രമങ്ങളും പാലിക്കാതെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് ചൂണ്ടിക്കാട്ടി കോടതി ഡോ. റാമിനെ വിട്ടയക്കുകയായിരുന്നു. കോടതി ഉത്തരവിനെത്തുടര്‍ന്ന് കുടുംബത്തോടൊപ്പം കാറില്‍ മടങ്ങാന്‍ ഒരുങ്ങിയ ഡോ. റാമിനെ കോടതിക്ക് പുറത്തുവെച്ച് ക്രൈംബ്രാഞ്ച് സംഘം ബലം പ്രയോഗിച്ച് വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിച്ച റാമിനെ ക്രൈം ബ്രാഞ്ച് എസ് പി യുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു.

നിതിന്‍ രാജിനെ മാനസികമായി ബുദ്ധിമുട്ടിച്ചിട്ടില്ലെന്നാണ് റാം അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. വകുപ്പ് മേധാവിയെന്ന നിലയില്‍ മാര്‍ക്ക് കുറഞ്ഞ കുട്ടികളെ ശാസിച്ചിട്ടുണ്ടെന്നും ആരെയും ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും റാം അന്വേഷണ സംഘത്തോട് പറഞ്ഞു. മുന്‍കൂര്‍ ജാമ്യപേക്ഷ സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് റാമിനായി ക്രൈം ബ്രാഞ്ച് അന്വേഷണം.