ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം ; ആരോപണ വിധേയരായ അധ്യാപകരെ വൈകാതെ അറസ്റ്റ് ചെയ്‌തേക്കും

നിധിന്‍ ലോണ്‍ ആപ്പില്‍ നിന്ന് കടം എടുത്തിരുന്നുവെന്നും അതിന്റെ പേരില്‍ അധ്യാപികയ്ക്ക് ഫോണ്‍വന്നിരുന്നുവെന്നും പൊലീസ് പറയുന്നു.

 

പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കുടുംബം പ്രതികരിച്ചു.

ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ആരോപണ വിധേയരായ അധ്യാപകര്‍ക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന് പിന്നാലെ ഡോ. എം.കെ. റാം, ഡോ. കെ ടി സംഗീത എന്നിവരെ വൈകാതെ അറസ്റ്റ് ചെയ്‌തേക്കും. ഇരുവര്‍ക്കും നോട്ടീസ് നല്‍കി ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പൊലീസ്. കോളേജിലെ വിദ്യാര്‍ത്ഥികളുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും. അതേസമയം, പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് കുടുംബം പ്രതികരിച്ചു. പൊലീസ് അന്വേഷണത്തിലൂടെ നീതി കിട്ടുമെന്ന പ്രതീക്ഷയില്ലെന്ന് നിതിന്‍ രാജിന്റെ അച്ഛന്‍ രാജന്‍ പറഞ്ഞു. മകന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മകന്റെ മരണം കൊലപാതകം ആണെന്നും രാജന്‍ ആരോപിച്ചു. മകന്റെ മരണത്തിനുശേഷം കോളേജ് അധികൃതരോ വിദ്യാര്‍ഥികളോ വീട്ടിലെത്താത്തതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിധിന്‍ ലോണ്‍ ആപ്പില്‍ നിന്ന് കടം എടുത്തിരുന്നുവെന്നും അതിന്റെ പേരില്‍ അധ്യാപികയ്ക്ക് ഫോണ്‍വന്നിരുന്നുവെന്നും പൊലീസ് പറയുന്നു. വീട്ടുകാര്‍ അറിഞ്ഞുള്ള പണമിടപാട് ആണെന്നും അതിന്റെ പേരില്‍ ബുദ്ധിമുട്ട് ഉണ്ടായെങ്കില്‍ കോളേജ് അധികൃതര്‍ വീട്ടുകാരെ അറിയിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്ന് നിതിന്റെ സഹോദരി നികിത പ്രതികരിച്ചു. നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട ഇന്ന് ഗവര്‍ണറെ കണ്ട് കാര്യങ്ങള്‍ അറിയിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ഇന്നലെ സുരേഷ് ഗോപി നിതിന്റെ വീട്ടിലൈത്തി കുടുംബവുമായി സംസാരിച്ചിരുന്നു. കണ്ണൂര്‍ കമ്മിഷണറും നിതിന്റെ കുടുംബവും പറഞ്ഞ കാര്യങ്ങളില്‍ ചില പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കുടുംബത്തിന്റെ ആശങ്കകള്‍ പരിഹരിക്കാന്‍ ഇടപെടലുകള്‍ ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.

തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിന്‍ രാജ് അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. വെള്ളിയാഴ്ചയാണ് കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ നിലയിലാണ് നിതിനെ കണ്ടത്. ഉടന്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോളേജിലെ അധ്യാപകര്‍ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും അധിക്ഷേപിച്ചിരുന്നെന്നുമാണ് കുടുംബം പരാതി ഉന്നയിക്കുന്നത്.നിതിന്റെ മരണത്തില്‍ ആരോപണവിധേയരായ ഡെന്റല്‍ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി കോളേജ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ഇന്നലെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന വകുപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്.