മകന്‍ ഡോക്ടറായി മടങ്ങിവരുന്നത് കാത്തിരുന്ന അച്ഛന് മുന്നിലേക്ക് നിതിന്റെ ചേതനയറ്റ ശരീരം 

നിതിന്റെ മരണത്തില്‍ വകുപ്പ് മേധാവി റാമിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു.

 

വീട്ടില്‍ നിന്നും അതിവൈകാരികമായ കാഴ്ചകളാണ് കാണാനാവുന്നത്. മൃതദേഹം കണ്ട് മാതാപിതാക്കള്‍ തളര്‍ന്നുവീണു.

കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മൃതദേഹം നെടുമങ്ങാട്ടെ വീട്ടിലെത്തിച്ചു. ഒരു ഡോക്ടറായി തിരിച്ചെത്തുമെന്ന് കരുതിയിരുന്ന രക്ഷിതാക്കള്‍ക്കുമുന്നിലേക്ക് നിതിന്റെ ചേതനയറ്റ ശരീരമാണ് എത്തിയത്. വീട്ടില്‍ നിന്നും അതിവൈകാരികമായ കാഴ്ചകളാണ് കാണാനാവുന്നത്. മൃതദേഹം കണ്ട് മാതാപിതാക്കള്‍ തളര്‍ന്നുവീണു.

നിതിന്റെ മരണത്തില്‍ വകുപ്പ് മേധാവി റാമിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. വകുപ്പ് മേധാവിയുടെ മാനസിക പീഡനമാണ് നിതിന്‍ രാജിന്റെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. ജാതിയുടെയും നിറത്തിന്റെയും അടിസ്ഥാനത്തില്‍ എച്ച്ഒഡി അധിക്ഷേപിച്ചിരുന്നതായി നിതിന്റെ പിതാവ് രാജന്‍ ആരോപിച്ചു. കുട്ടിയെ 'പുഴുത്ത പട്ടി' എന്നാണ് വകുപ്പ് മേധാവി വിളിച്ചിരുന്നതെന്ന് അമ്മ ലത പറഞ്ഞു. സീനിയേഴ്സിന്റെ ഭാഗത്തുനിന്നും റാഗിങ് ഉണ്ടായെന്നും ആരോപണമുണ്ട്.

തുടര്‍ന്ന് ആരോപണ വിധേയരായ അനാട്ടമി വിഭാഗം മേധാവി ഡോ. എം കെ റാം, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സംഗീത എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.