നിതിൻ രാജിൻ്റെ മരണം: മുഖ്യ പ്രതി ഡോക്ടർറാമിനെ റിമാൻഡ് ചെയ്തു ജയിലിൽ അടച്ചു
തലശ്ശേരി: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ ഒന്നാം പ്രതിയായ ഡോക്ടർഎം കെ റാം റിമാൻഡിൽ. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. രാവിലെ കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫിസിൽ ക്രൈംബ്രാഞ്ച് എസ്.പി കെ.വി വേണുഗോപാലിൻ്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തതിനു ശേഷം ഇയാളെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി ഇതിനു ശേഷമാണ് കനത്ത സുരക്ഷയോടെ തലശേരി കോടതിയിൽ ഹാജരാക്കിയത്.
ഞായറാഴ്ച കർണാടകയിലെ കുടകിൽ നിന്നായിരുന്നു മുഖ്യപ്രതി റാമിനെ പൊലീസ് പിടികൂടിയത്. അവിടെ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തുനിന്നായിരുന്നു പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കണ്ണൂരിൽ എത്തിച്ച ശേഷം റാമിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയായിരുന്നു. ഒളിവ് ജീവിതത്തിൽ പ്രതി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. പുറമ നിന്നുള്ള മൂന്ന് പേരുടെ സഹായം ഇയാൾക്ക് ലഭിച്ചിരുന്നു. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. ഇതിന് പിന്നാലെ റാമിനായി പൊലീസ് വ്യാപക പരിശോധന നടത്തിയത് .
ഡോക്ടറുടെ ജന്മനാടായ ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ പൊലീസ് തമ്പടിച്ചു തെരച്ചിൽ നടത്തിയെങ്കിലും ഇയാൾ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. പിന്നീട് കർണാടകയിലേക്ക് മുങ്ങിയ പ്രതി കുടകിലെ ഒരു ഹോം സ്‌റ്റേയിൽ രഹസ്യ പേരിൽ താമസിച്ചു വരികയായിരുന്നു ഇതിനിടെയാണ് രഹസ്യ വിവരം പൊലിസിന് ലഭിച്ചതു പ്രകാരം കുടകിലെത്തുന്നത് പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം കടുത്ത അതൃപ്തി അറിയിച്ചിരുന്നു. സുപ്രീംകോടതി മുൻകൂർ ജാമ്യം നിഷേധിച്ചിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതെന്തുകൊണ്ടാണെന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്.
പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസിന് രണ്ട് നീതിയാണ്. കൈ വിറയ്ക്കുന്ന പൊലീസിന് എങ്ങനെ നീതി നടപ്പാക്കാനാവുമെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ എഡിജിപി എച്ച് വെങ്കിടേഷിനെതിരെയും ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു. പ്രതിയെ പിടിക്കാത്തതിൽ ഉത്തരവാദി എഡിജിപി എച്ച് വെങ്കിടേഷാണെന്ന് ഹൈക്കോടതി പറഞ്ഞു. പരാതി വന്നാൽ ഗൗരവമായി കൈകാര്യം ചെയ്യുമെന്നും ജസ്റ്റിസ് എ ബദറുദ്ദീൻ മുന്നറിയിപ്പു നൽകിയിരുന്നു.