പുതുവർഷത്തിൽ സംസ്ഥാനത്തെ പുതിയ വൈദ്യുതി പ്രസരണശൃംഖലകൾ സ്വകാര്യമേഖലയിലേക്ക്
കൊച്ചി: പുതുവർഷത്തിൽ സംസ്ഥാനത്തെ പുതിയ വൈദ്യുതി പ്രസരണശൃംഖലകൾ സ്വകാര്യമേഖലയിലേക്ക്. രാജ്യത്തെ ഊർജപദ്ധതികൾക്ക് സഹായധനം നൽകുന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനമായ റൂറൽ ഇലക്‌ട്രിഫിക്കേഷൻ കോർപ്പറേഷൻ ഉടൻ ടെൻഡർ ക്ഷണിക്കും. സംസ്ഥാനത്തിന്റെ അധിക കടമെടുപ്പുപരിധി ഉയർത്താനുള്ള കേന്ദ്ര നിർദേശമെന്ന നിലയിലാണ് ഇത് നടപ്പാക്കുന്നത്. ഇടത് സംഘടനകളുടേതുൾപ്പെടെയുള്ള എതിർപ്പിനെ അവഗണിച്ചാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.
സംസ്ഥാനത്തെ പുതിയ വൈദ്യുതി പ്രസരണ ശൃംഖലകളും സബ്‌സ്റ്റേഷനുകളും ഇനിമുതൽ ഈ രീതിയിലായിരിക്കും നടപ്പാക്കുക. ഇതോടെ ഈ രംഗത്തെ കെഎസ്ഇബിയുടെ കുത്തക അവസാനിക്കും.
സംസ്ഥാനത്ത് വൈദ്യുതി ആവശ്യം വർഷംതോറും 10 ശതമാനംവീതം കൂടുകയാണ്. 250 കോടി രൂപയിലധികം ചെലവുവരുന്ന പദ്ധതികൾ താരിഫ് ബേസ്ഡ് കോംപറ്റിറ്റീവ് ബിഡിലൂടെ (ടിബിസിബി) നടപ്പാക്കാനാണ് കേന്ദ്ര നിർദേശം. പുതുതായി സ്ഥാപിക്കുന്ന പ്രസരണശൃംഖലയിലൂടെ ഒരു യൂണിറ്റ് വൈദ്യുതി കടത്തിവിടാനുള്ള ചെലവാണ് കമ്പനികൾ രേഖപ്പെടുത്തേണ്ടത്. ഏറ്റവും കുറവ് രേഖപ്പെടുത്തുന്നവർക്ക് പദ്ധതി അനുവദിക്കും.
ഇവർതന്നെ പദ്ധതിച്ചെലവും സ്ഥലവും കണ്ടെത്തണം. കരാർ ലഭിക്കുന്നവർക്ക് 35 വർഷത്തേക്കാണ് അനുമതി ലഭിക്കുക. അതിനുശേഷം ശൃംഖല സംസ്ഥാനസർക്കാരിന് കൈമാറണം.സംസ്ഥാനങ്ങളുടെ വായ്പപ്പരിധി 0.5 ശതമാനം ഉയർത്താൻ വൈദ്യുതിമേഖലയുമായി ബന്ധപ്പെട്ട പ്രധാന നിബന്ധനയാണ് പുതിയ പ്രസരണശൃംഖലകളുടെ നിർമാണപ്രവൃത്തികളിൽ 50 ശതമാനമെങ്കിലും ടിബിസിബി രീതിയിലായിരിക്കണമെന്നത്. ഈ നിബന്ധനകൾ സംസ്ഥാന സർക്കാർ അംഗീകരിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ടിബിസിബി പ്രകാരം 250 കോടി രൂപയ്ക്കുമുകളിലുള്ള പദ്ധതികൾ ടെൻഡർ ചെയ്യാൻ കെഎസ്ഇബി തീരുമാനിച്ചത്.
ആദ്യഘട്ടത്തിൽ ആലുവ-എടയാർ-നോർത്ത് പറവൂർ 30 കിലോമീറ്റർ 220/110 കെവി ലൈൻ, ഇരിങ്ങാലക്കുട 220 കെവി ഗ്യാസ് ഇൻസുലേറ്റഡ് സബ്‌സ്റ്റേഷൻ, ഇരിങ്ങാലക്കുട-കുന്നംകുളം 220/110 കെവി 40 കിലോമീറ്റർ ലൈൻ എന്നീ പദ്ധതികളാണ് ഈ രീതിയിൽ നടപ്പാക്കുക.