രാജ്യങ്ങൾ പങ്കെടുക്കുന്ന നാവിക പരിശീലനത്തിന് കൊച്ചിയിൽ തുടക്കം
കൊച്ചി: ‘ഒരു സമുദ്രം ഒരു ദൗത്യം’ എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ 16 രാജ്യങ്ങൾ പങ്കെടുക്കുന്ന നാവിക പരിശീലനം സാഗർ പരിക്രമക്ക് കൊച്ചിയിൽ തുടക്കം. ഐ.ഒ.എസ് (ഇന്ത്യൻ ഓഷ്യൻ ഷിപ്പ്) സാഗർ എന്ന് പേരിട്ട ഇന്ത്യൻ നാവികസേനയുടെ പടക്കപ്പലായ ഐ.എൻ.എസ് സുനയനയിലാണ് പരിശീലനം.
മേഖലയിലെ എല്ലാ രാജ്യങ്ങൾക്കും സുരക്ഷയും വളർച്ചയും (സാഗർ) എന്ന ഇന്ത്യയുടെ വീക്ഷണം കൂടി പ്രതിഫലിക്കുന്നതാണ് ഈ സംയുക്ത നാവിക പരിശീലനം. ഇതിൻറെ ഭാഗമായി 16 അംഗ രാജ്യങ്ങളിലെ നാവിക സേനയിലെ അംഗങ്ങൾ പങ്കെടുക്കുന്ന പരിശീലനം കൊച്ചി തീരത്ത് നടന്നു. ഐ.എൻ.എസ് സുനേനക് പുറമെ ഇന്ത്യൻ നാവിക സേനയുടെ മറ്റൊരു പടകപ്പലായ ഐ.എൻ.എസ് തീറും പരിശീലനത്തിൽ പങ്കെടുത്തു.
കൊച്ചിയിലെ പരിശീലനങ്ങൾക്ക് ശേഷം അടുത്ത ആഴ്ച്ച കപ്പൽ മുംബൈയിലേക്ക് പോകും. തുടർന്ന് ഒരു മാസത്തോളം ഇന്ത്യയുടെ സൗഹൃദ വിദേശ രാജ്യങ്ങളിൽ നിന്നുള്ള നാവികർ ഇന്ത്യൻ നാവിസേന അംഗങ്ങൾക്കൊപ്പം കപ്പലിൽ കടൽ ദൗത്യങ്ങളിൽ ഏർപ്പെടും. ഈ സമുദ്രയാത്രയിൽ അംഗ രാജ്യങ്ങളിലെ തുറമുഖങ്ങൾ ഉൾപ്പെടെ കപ്പൽ സന്ദർശിക്കും. ഇതു വഴി അംഗ രാജ്യങ്ങൾ തമ്മിൽ സാങ്കേതിക വൈദഗ്ധ്യം ഉൾപ്പെടെയുള്ള സഹകരണം വളർത്തുകയാണ് ലക്ഷ്യം.