എൽ.ഡി.എഫ് വീണ്ടും അധികാരത്തിലെത്തിയാൽ  ‘പാവപ്പെട്ട’ എന്ന മലയാള പദം ഇല്ലാതെയാകും : എം.വി. ഗോവിന്ദൻ

 എൽ.ഡി.എഫ് മൂന്നാം തവണയും അധികാരത്തിലെത്തിയാൽ മലയാളത്തിൽ ‘പാവപ്പെട്ട’ എന്ന പദം തന്നെ കേരളത്തിൽ നിന്നും ഇല്ലാതാവുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥക്കിടെ കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ​എം.വി ഗോവിന്ദന്റെ പരാമർശം. ​

 

 കോഴിക്കോട്: എൽ.ഡി.എഫ് മൂന്നാം തവണയും അധികാരത്തിലെത്തിയാൽ മലയാളത്തിൽ ‘പാവപ്പെട്ട’ എന്ന പദം തന്നെ കേരളത്തിൽ നിന്നും ഇല്ലാതാവുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥക്കിടെ കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ​എം.വി ഗോവിന്ദന്റെ പരാമർശം. ​

‘പാവപ്പെട്ട’ എന്ന മലയാള പദം എൽ.ഡി.എഫ് തുടർഭരണത്തോടെ അവസാനിക്കും. വികസിത-അർധ വികസിത രാജ്യങ്ങളിൽ ഏറ്റവും വികസനം നേടിയ രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിത നിലവാരത്തേക്കാൾ മികച്ചതായി കേരളത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തും -എം.വി ഗോവിന്ദൻ വിശദീകരിച്ചു.

ജനങ്ങളുടെ ജീവിതത്തെ വിശേഷിപ്പിക്കാൻ ‘പാവങ്ങൾ’ എന്ന വാക്ക് ഉപയോഗിക്കാൻ ഇല്ലാത്ത വിധം കേരളത്തെ വികസിതമാക്കുകയാണ് ലക്ഷ്യം. അതേസമയം, യു.ഡി.എഫിന്റെ ഉന്നം എന്താണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറയട്ടെ എന്ന് വെല്ലുവിളിക്കാനും അദ്ദേഹം മറന്നില്ല.

ജമാഅത്തെ ഇസ്‍ലാമിയുമായി സി.പി.എമ്മിന് ഒരു നിമിഷം പോലും രാഷ്​ട്രീയ ബന്ധമില്ലായിരുന്നുവെന്നും, അത് ഭാവിയിലും ഉണ്ടാവില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

വി.ഡി സതീന്റെ നിലപാടാണോ കോൺഗ്രസ് ദേശീയ നേതൃത്വത്തിനും ഹൈകമാൻഡിനുമെന്നും അദ്ദേഹം ചോദിച്ചു.

കോലീബി- ജമാഅത്തെ സഖ്യത്തിന്റെ കോ-ഓർഡിനേറ്റർ ആണ് സതീശൻ. കള്ളം പറയുക എന്നുള്ളതാണ് പ്രതിപക്ഷ നേതാവിന്റെ സമീപനം. രാജീവ് ചന്ദ്രശേഖരന് വർഗീയത ഇല്ലെന്ന് പറഞ്ഞ നേതാവാണ് വി.ഡി. സതീശനെനനും സി.പി.എം സെക്രട്ടറി പറഞ്ഞു.