പാലക്കാട്ടെ ഇരട്ടക്കൊലപാതകം ; സർവകക്ഷി യോ​ഗത്തിൽ പങ്കെടുക്കുമെന്ന് ബി.ജെ.പി

 

പാലക്കാട്ടെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിലുള്ള സർവകക്ഷിയോ​ഗത്തിൽ പങ്കെടുക്കുമെന്ന് ബി.ജെ.പി. മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിലാണ് യോ​ഗം നടക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് അനുഭാവികളുടെ കൊലപാതകത്തെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തിലാണ് സര്‍വകക്ഷി യോഗം തീരുമാനിച്ചിരിക്കുന്നത്. നാളെ വൈകിട്ട് 3.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം.

എസ്.ഡി.പി.ഐ പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിൽ ബി.ജെ.പിയുടെ പങ്ക് അന്വേഷിക്കണമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ വന്നുപോയതിന്റെ രണ്ടാം​ദിവസമാണ് കൊലപാതകം നടന്നത്. കെ. സുരേന്ദ്രന്റെ സാനിധ്യത്തെക്കുറിച്ച് അന്വേഷിക്കണം. പ്രവർത്തകരുടെ ​ഗൂഢാലോചനയിൽ മാത്രം കൊലപാതകം നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

പോപ്പുലർ ഫ്രണ്ട് ആക്രമണങ്ങൾക്ക് സഹായം നൽകുന്നത് സി.പി.ഐ.എമ്മാണെന്നാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ ആരോപണം. കൃത്യമായ രാഷ്ട്രീയ സഹായം ലഭിച്ചതുകൊണ്ടുമാത്രമാണ് പോപ്പുലർ ഫ്രണ്ട് അക്രമം നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.