കുട്ടികളെ ഓട്ടോയിൽ വിടാൻ വിലക്കില്ല, എന്നാൽ എണ്ണം പാലിക്കണം; വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമെന്ന് മോട്ടോർ വാഹന വകുപ്പ്
കുട്ടികളെ ഓട്ടോറിക്ഷകളിൽ സ്കൂളിലേക്ക് അയക്കരുതെന്ന് മോട്ടോർ വാഹന വകുപ്പ് നിർദ്ദേശിച്ചതായി സോഷ്യൽ മീഡിയയിലും ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി.
തിരുവനന്തപുരം : കുട്ടികളെ ഓട്ടോറിക്ഷകളിൽ സ്കൂളിലേക്ക് അയക്കരുതെന്ന് മോട്ടോർ വാഹന വകുപ്പ് നിർദ്ദേശിച്ചതായി സോഷ്യൽ മീഡിയയിലും ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം യാതൊരു വിലക്കും വകുപ്പ് ഏർപ്പെടുത്തിയിട്ടില്ല. നിലവിലുള്ള നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച്, അനുവദനീയമായ എണ്ണം കുട്ടികളുമായി സർവീസ് നടത്തുന്നതിന് ഓട്ടോറിക്ഷകൾക്ക് യാതൊരു തടസ്സവുമില്ലെന്ന് എം.വി.ഡി അറിയിച്ചു.
കുട്ടികളെ സ്കൂൾ ബസുകളിൽ തന്നെ അയക്കണമെന്നും ഓട്ടോകൾ ഒഴിവാക്കണമെന്നും എം.വി.ഡി ആവശ്യപ്പെട്ടു എന്ന രീതിയിലായിരുന്നു പ്രചാരണം. എന്നാൽ സ്കൂൾ വാഹനങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ നിലവിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. അതേസമയം, ഓട്ടോറിക്ഷകളിൽ പരിധിയിൽ കൂടുതൽ കുട്ടികളെ കുത്തിനിറച്ച് സർവീസ് നടത്തരുതെന്നും ഇത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. ഔദ്യോഗിക അറിയിപ്പുകൾ മാത്രം പൊതുജനങ്ങൾ വിശ്വസിക്കണമെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും വകുപ്പ് അഭ്യർത്ഥിച്ചു.
സംസ്ഥാനത്തെ വാഹന ഫിറ്റ്‌നസ് പരിശോധന കൂടുതൽ കൃത്യവും സുതാര്യവുമാക്കുന്നതിനായി ഉടൻ തന്നെ 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ (ATS) ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ പ്രഖ്യാപിച്ചു. തിരുവനന്തപുരം തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ (AMVI) പാസിങ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ ജില്ലയിലും മെഷീൻ നിയന്ത്രിതവും ഔട്ട്സോഴ്സ്ഡ് പിന്തുണയുള്ളതുമായ രണ്ട് എ.ടി.എസ് വീതം സ്ഥാപിക്കും.
വാഹനങ്ങളുടെ ഫിറ്റ്‌നസ് നിർണ്ണയിക്കുന്നതിലെ പരമ്പരാഗത രീതികൾക്ക് പകരം പൂർണ്ണമായും കമ്പ്യൂട്ടർ/മെഷീൻ അധിഷ്ഠിത സംവിധാനത്തിലേക്ക് മാറും. കേരളം വികസിപ്പിച്ച സ്മാർട്ട് മൂവ് ആപ്ലിക്കേഷനാണ് ദേശീയതലത്തിലെ ‘പരിവാഹൻ’ സംവിധാനത്തിന് പോലും അടിസ്ഥാനമായത്. വാഹൻ, സാരഥി പ്ലാറ്റ്‌ഫോമുകളിൽ കേരള എം.വി.ഡി ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഡ്രൈവിംഗ് ലൈസൻസ് പരീക്ഷകൾ അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് ആൻഡ് ടെസ്റ്റിംഗ് സെന്ററുകൾ വഴി കൂടുതൽ സുതാര്യവും ആധുനികവുമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.