വിഴിഞ്ഞത്തേക്ക് കൂടുതല്‍ കപ്പലുകളെത്തും, 4 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിഴിഞ്ഞം തുറമുഖത്ത് ക്രൂ ചെയ്ഞ്ചിന് അനുമതി

തുറമുഖത്തിന് ഏറ്റവും അടുത്താണ് വിമാനത്താവളമെന്നതാണ് വിഴിഞ്ഞത്തിന്റെ പ്രത്യേകത.

 

ക്രൂ ചെയ്ഞ്ച് ആരംഭിക്കുന്നതോടെ സര്‍ക്കാരിന് വീണ്ടും കോടികളുടെ വരുമാനം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിഴിഞ്ഞം തുറമുഖത്ത് ക്രൂ ചെയ്ഞ്ചിന് അനുമതി. ഔട്ടര്‍ ആങ്കറേജിംഗ് സൗകര്യമുള്ള രാജ്യത്തെ എല്ലാ തുറമുഖങ്ങളിലും ക്രൂ ചെയ്ഞ്ച് അനുവദിച്ചുകൊണ്ട് ഉത്തരവിറക്കിയതോടെ വിഴിഞ്ഞത്തും ക്രൂ ചെയ്ഞ്ചിന് അനുമതി ലഭിച്ചത്. സുരക്ഷ, സമയം, ഫീസ് തുടങ്ങിയ നിയന്ത്രണങ്ങള്‍ ഉള്‍പ്പെടെ നിരവധി ഭേദഗതികളോടെയാണ് ഉത്തരവ്. ക്രൂ ചെയ്ഞ്ച് ആരംഭിക്കുന്നതോടെ സര്‍ക്കാരിന് വീണ്ടും കോടികളുടെ വരുമാനം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. തുറമുഖത്തിന് ഏറ്റവും അടുത്താണ് വിമാനത്താവളമെന്നതാണ് വിഴിഞ്ഞത്തിന്റെ പ്രത്യേകത.

കൊവിഡ് കാലത്തെ നിയന്ത്രണ ഭാഗമായി മറ്റ് തുറമുഖങ്ങള്‍ അടച്ചപ്പോള്‍ വിഴിഞ്ഞത്ത് ക്രൂ ചെയ്ഞ്ചിങ് നടത്തിയിരുന്നു. ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്ന് ഷിപ്പിങ് ഏജന്‍സികള്‍ വിഴിഞ്ഞത്ത് ചെയ്ഞ്ചിംഗിനായി കപ്പലുകള്‍ അടുപ്പിച്ചു. പുറംകടലില്‍ നിന്നു കപ്പല്‍ ജീവനക്കാരെ ഇറക്കാനും കയറ്റാനും ടഗ് ആണ് ഉപയോഗിച്ചത്. 2020-22 കാലയളവില്‍ 736 മദര്‍ വെസലുകളും സൂപ്പര്‍ ടാങ്കറുകളും ഇവിടെ ക്രൂ ചെയ്ഞ്ചിനായി അടുത്തിരുന്നു. ഇതോടെ സംസ്ഥാന സര്‍ക്കാര്‍ വിഴിഞ്ഞം തുറമുഖത്തിന് രാജ്യാന്തര ക്രൂ ചെയ്ഞ്ച് ആന്‍ഡ് ബങ്കറിംഗ് പദവി നല്‍കിയിരുന്നു. രണ്ടു വര്‍ഷം 12500 ജീവനക്കാര്‍ ക്രൂ ചെയ്ഞ്ച് നടത്തി. എന്നാല്‍ പിന്നീട് നിയമനടപടികളില്‍പെട്ട് ഇത് അവസാനിക്കുകയായിരുന്നു. നിലവില്‍ തുറമുഖത്തിന്റെ വരുമാനത്തിനൊപ്പം ക്രൂ ചേഞ്ചിലൂടെയും വരുമാനം കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍