ബിജെപിയുടെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചത് ; മാര്‍ ജോസഫ് പാംപ്ലാനി

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികളെ ധാരളമായി മത്സരിപ്പിച്ചത് സംബന്ധിച്ച ചോദ്യത്തോടും പാംപ്ലാനി പ്രതികരിച്ചു.

 

ക്രിസ്തുമതവുമായുള്ള സൗഹാര്‍ദ്ദമെന്നത് കേരളത്തില്‍ മാത്രമെന്ന നിലയില്‍ ബിജെപി ചിന്തിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും പാംപ്ലാനി വ്യക്തമാക്കി

ബിജെപിയെ തൊട്ടുകൂടാനാവാത്ത പാര്‍ട്ടിയായി സഭ കണക്കാക്കിയിട്ടില്ലെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. എന്നാല്‍ ഉത്തരേന്ത്യയില്‍ ക്രൈസ്തവ മിഷനറിമാര്‍ അനുഭവിക്കുന്ന പീഢനങ്ങളില്‍ സഭയ്ക്ക് ദുഃഖമുണ്ടെന്നും പാംപ്ലാനി വ്യക്തമാക്കി. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പാംപ്ലാനിയുടെ പ്രതികരണം. 

ക്രിസ്തുമതവുമായുള്ള സൗഹാര്‍ദ്ദമെന്നത് കേരളത്തില്‍ മാത്രമെന്ന നിലയില്‍ ബിജെപി ചിന്തിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും പാംപ്ലാനി വ്യക്തമാക്കി. ദേശീയ തലത്തില്‍ തന്നെ ഈ പ്രതിസന്ധികളെ കാണണം, അതിന് പരിഹാരം ഉണ്ടാകണം. അങ്ങനെയെങ്കില്‍ മറ്റേത് രാഷ്ട്രീയ പ്രസ്ഥാനത്തോടും കാണിക്കുന്ന തുറന്ന മനസ്സ് ഇവിടുത്തെ ബിജെപിയോടും കാണിക്കുന്നതില്‍ എതിര്‍പ്പില്ല. എല്ലാവര്‍ക്കും തുല്യനീതിയെന്ന ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യം ഉറപ്പ് വരുത്താന്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടി തയ്യാറായാല്‍ അവര്‍ ആ?ഗ്രഹിക്കുന്ന രീതിയിലുള്ള സമീപനങ്ങള്‍ ക്രൈസ്തവ പക്ഷത്ത് നിന്നും ഉണ്ടാകുമെന്നും പാംപ്ലാനി വ്യക്തമാക്കി.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥികളെ ധാരളമായി മത്സരിപ്പിച്ചത് സംബന്ധിച്ച ചോദ്യത്തോടും പാംപ്ലാനി പ്രതികരിച്ചു. 'ബിജെപിയുടെ സ്ഥാനാര്‍ത്ഥികളില്‍ അഭൂതപൂര്‍വ്വമായി ക്രൈസ്തവരുടെ എണ്ണം കൂടിയത് ഞങ്ങളും ശ്രദ്ധിച്ചിരുന്നു. സഭ ആവശ്യപ്പെട്ടത് കൊണ്ട് ബിജെപി അങ്ങനെ ചെയ്തു എന്ന് വിചാരിക്കുന്നില്ല. ബിജെപിയുടെ മേല്‍ ഉള്ള ചില ലേബലുകള്‍ മാറ്റിയെടുക്കാന്‍ ആവര്‍ ആഗ്രഹിക്കുന്നു. ബിജെപിയുടെ ഒരു രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് അവര്‍ ഇങ്ങനെ ചെയ്യുന്നത്. ബിജെപി ക്രിസ്ത്യന്‍ സഖ്യം ആഗ്രഹിക്കുന്നുണ്ടെന്ന് അവരുടെ പല പ്രസ്താവനകളില്‍ നിന്നും നിലപാടുകളില്‍ നിന്നും മനസ്സിലാകുന്നുണ്ട്' എന്നായിരുന്നു പാംപ്ലാനി ചൂണ്ടിക്കാണിച്ചത്