മാസപ്പടി കേസ്; വീണയുടെയും സിഎംആര്‍എല്‍ ഉടമകളുടേയും മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍, വിശദമായി പരിശോധിക്കാന്‍ ഇഡി

ഇന്നലെ സിഎംആര്‍എല്‍ എം ഡി ശരണ്‍ എസ് കര്‍ത്തയെ വീണ്ടും ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ചോദ്യം ചെയ്തിരുന്നു.

 

കുറ്റമറ്റ രീതിയില്‍ അന്വേഷണം തുടരാനാണ് തീരുമാനം.

മാസപ്പടി കേസില്‍ സിഎംആര്‍എല്‍ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകര്‍പ്പുകള്‍ വിശദമായി പരിശോധിക്കാന്‍ ഇഡി. എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ അന്തിമ തീരുമാനം ഇനിയും വരാനിരിക്കെ കരുതലോടെയാണ് ഇഡി നീക്കം. എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ വിചാരണ നടപടികളില്‍ ദില്ലി കേരള ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി ഉണ്ടായാല്‍ കേസിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കും. അതിനാല്‍ കുറ്റമറ്റ രീതിയില്‍ അന്വേഷണം തുടരാനാണ് തീരുമാനം.

ഇന്നലെ സിഎംആര്‍എല്‍ എം ഡി ശരണ്‍ എസ് കര്‍ത്തയെ വീണ്ടും ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ചോദ്യം ചെയ്തിരുന്നു. മുന്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ ടിയെ രണ്ട് വട്ടവും ചോദ്യം ചെയ്തതിന് പിന്നാലെയാണ് ശരണ്‍ എസ് കര്‍ത്തയെ ഇഡി വീണ്ടും വിളിപ്പിച്ചത്. എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലിന് എന്ത് സേവനം നല്‍കിയെന്നതില്‍ വീണയുടെയും, സിഎംആര്‍എല്‍ ഉടമകളും ഉദ്യോഗസ്ഥരും നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നാണ് ഇഡി വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിച്ചേക്കും.