തന്റെ പുതിയ ആൽബം ‘മോണോലോവ’ നാളെ റിലീസ് ചെയ്യുമെന്ന് വേടൻ
തൃശ്ശൂർ: വനം വകുപ്പ് കസ്റ്റഡിയിലായിട്ടും തന്റെ പുതിയ ആൽബം ‘മോണോലോവ’ നാളെ റിലീസ് ചെയ്യുമെന്ന് റാപ്പർ വേടൻ പറഞ്ഞു. അതേസമയം പുലിപ്പല്ലുമായി ബന്ധപ്പെട്ട കാര്യം ഉത്തരവാദിത്തപ്പെട്ടവർ പറയുമെന്നും രഞ്ജിത്ത് കുമ്പിടിയെ അറിയില്ലെന്നും വേടൻ പറഞ്ഞു.
വേടന്റെ കഴുത്തിലുണ്ടായിരുന്ന പുലിപ്പല്ല് ലോക്കറ്റ് വിവാദമായിരിക്കെ ലോക്കറ്റ് പണിത വിയ്യൂർ സരസ ജ്വല്ലറി ഉടമ സന്തോഷ് കുമാർ പ്രതികരണവുമായി രംഗത്തെത്തി. വെള്ളി പൊതിയാൻ കൊണ്ടുവന്നത് പുലിപ്പല്ലാണെന്ന് അറിഞ്ഞില്ലെന്ന് സന്തോഷ് കുമാർ പറഞ്ഞു. പുലിപ്പല്ല് വെള്ളി പൊതിയാൻ കൊണ്ടുവന്നത് വേടനായിരുന്നില്ല. എന്നാൽ ലോക്കറ്റാക്കിയ ശേഷം വാങ്ങാൻ എത്തിയത് വേടനും സുഹൃത്തും ചേർന്നാണെന്നും ജ്വല്ലറി ഉടമ പറഞ്ഞു.
എട്ട് മാസങ്ങൾക്ക് മുൻപാണ് സംഭവം എന്നാണ് കരുതുന്നതെന്നും ജ്വല്ലറി ഉടമ പറഞ്ഞു. ‘വേടൻ നേരിട്ടല്ല എത്തിയത് മറ്റൊരാളാണ് വന്നത്. ലോക്കറ്റ് ആക്കണമെന്നായിരുന്നു ആവശ്യം. എങ്ങനെ ചെയ്യണമെന്ന് പറഞ്ഞിരുന്നു. അതനുസരിച്ചാണ് ചെയ്തത്. ലോക്കറ്റിന്റെ പണി കഴിഞ്ഞ ശേഷം വാങ്ങിക്കാൻ വന്നത് വേടനാണ്. ആളെ കണ്ടപ്പോൾ ആദ്യം മനസിലായില്ല. പേര് പറഞ്ഞപ്പോഴാണ് ആളെ മനസിലായത്. ചെറിയ പണിയാണ് ചെയ്തതെന്നും കൂലിയായി ആയിരം രൂപയാണ് ലഭിച്ചതെന്നും’ ജ്വല്ലറി ഉടമ മാധ്യമങ്ങളോട് പറഞ്ഞു.