റെയിൽവേ സ്റ്റേഷനിലെ കരിങ്കൊടി പ്രതിഷേധത്തിൽ ആരോഗ്യ മന്ത്രിക്കോ ഗൺ മാനോ പരുക്കില്ല, സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് മുഹമ്മദ് ഷമ്മാസ്
കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ആരോഗ്യ മന്ത്രിക്ക് നേരെ കൈയ്യേറ്റം നടന്നു വെന്നു പറയുന്ന പ്രവേശന കവാടത്തിൽ സി.സി.ടി.വി ക്യാമറകളുണ്ടെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷമ്മാസ്
കണ്ണൂർ: കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ആരോഗ്യ മന്ത്രിക്ക് നേരെ കൈയ്യേറ്റം നടന്നു വെന്നു പറയുന്ന പ്രവേശന കവാടത്തിൽ സി.സി.ടി.വി ക്യാമറകളുണ്ടെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷമ്മാസ് കണ്ണൂർ ഡി.സി.സി ഓഫീസിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മന്ത്രിക്ക് നേരെ ഒരു കൈയ്യേറ്റവും നടന്നില്ല അവർക്ക് പരുക്കുമില്ല. മന്ത്രിക്കോ കൂടെയുണ്ടായിരുന്ന ഗൺമാനോ അവിടെയുണ്ടായിരുന്ന പൊലിസുകാർക്കോ യാതൊരു പരുക്കുമേറ്റിട്ടില്ല. ഇനി അഥവാ അങ്ങനെ വാദിക്കുന്നുണ്ടെങ്കിൽ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വിടട്ടെയെന്നും ഷമ്മാസ് പറഞ്ഞു. പൊലിസ് സി. സി. ടി.വി ക്യാമറാ ദൃശ്യങ്ങൾ പുറത്തുവിടുന്നില്ലെങ്കിൽ കോൺഗ്രസ് അതു ശേഖരിച്ചു പുറത്തുവിടും ഇതിനെക്കാൾ വലിയ സി.സി.ടി.വി ദൃശ്യങ്ങൾ പൊലിസ് സ്റ്റേഷനിൽ നിന്നുമെടുത്ത് പുറത്ത് വിട്ട പാരമ്പര്യമുള്ള പാർട്ടിയാണ് കോൺഗ്രസ് ' സ്പീക്കർ എ എൻ ഷംസീറും മുഖ്യമന്ത്രി പിണറായി വിജയനും നടത്തിയ ഗൂഡാലോചനയാണ് ആരോഗ്യ മന്ത്രി ആക്രമിക്കപ്പെട്ടുവെന്ന പ്രചരണത്തിന് പിന്നിൽ. ഇതിൻ്റെ മറവിൽ കേരളമാകെ കോൺഗ്രസ് ഓഫീസുകൾ അക്രമിക്കപ്പെടുകയാണ്. അക്രമത്തിൽ പരുക്കേറ്റിട്ടുണ്ടെങ്കിൽഞങ്ങൾ കൂടി നിർദ്ദേശിക്കുന്ന മെഡിക്കൽ ബോർഡിന് മുൻപിൽ ഹാജരാകാൻ ആരോഗ്യ മന്ത്രി തയ്യാറുണ്ടോയെന്നും ഷമ്മാസ് ചോദിച്ചു. വധശ്രമ കേസ് ചുമത്തി അറസ്റ്റുചെയ്ത കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് എം.സി അതുലിനെ ഉൾപ്പെടെ മജിസ്ട്രേറ്റിൻ്റെ വസതിയിൽ ഹാജരാക്കിയത് പുലർച്ചെ രണ്ടു മണിക്കാണ്. ഓപ്പൺകോർട്ടിൽ ഹാജരാക്കിയാൽ സ്വാഭാവിക ജാമ്യം ലഭിക്കുന്നുവെന്ന കാരണത്താലാണ് പൊലിസ് അതിബുദ്ധി കാണിച്ചതെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹനും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.