ഇടുക്കിയില്‍ കാണാതായ പഞ്ചായത്ത് അംഗത്തെ കണ്ടെത്തിയ സംഭവം;ധന്യ ഗണേശന്റെ നാക്കിനടിയിൽ ചുരുട്ടിക്കൂട്ടി വച്ചിരുന്ന ടിഷ്യു പേപ്പർ കണ്ടെത്തി
മാങ്കുളത്ത് കാണാതായ ഗ്രാമപഞ്ചായത്ത് അംഗം ധന്യ ഗണേശിനെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ ധന്യ ഗണേശന്റെ നാക്കിനടിയിൽ ചുരുട്ടിക്കൂട്ടി വച്ചിരുന്ന ടിഷ്യു പേപ്പർ കണ്ടെത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു 2 മണിക്കൂറിനു ശേഷം ഇവർ സംസാരിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇന്നലെ വൈകിട്ടോടെ സംസാരിക്കാൻ തുടങ്ങിയെങ്കിലും പരസ്പരവിരുദ്ധമായാണു കാര്യങ്ങൾ പറയുന്നത്. ഇന്ന് ധന്യയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തും.
ഇടുക്കി : മാങ്കുളത്ത് കാണാതായ ഗ്രാമപഞ്ചായത്ത് അംഗം ധന്യ ഗണേശിനെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ ധന്യ ഗണേശന്റെ നാക്കിനടിയിൽ ചുരുട്ടിക്കൂട്ടി വച്ചിരുന്ന ടിഷ്യു പേപ്പർ കണ്ടെത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു 2 മണിക്കൂറിനു ശേഷം ഇവർ സംസാരിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇന്നലെ വൈകിട്ടോടെ സംസാരിക്കാൻ തുടങ്ങിയെങ്കിലും പരസ്പരവിരുദ്ധമായാണു കാര്യങ്ങൾ പറയുന്നത്. ഇന്ന് ധന്യയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തും. വീട്ടിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള അൻപതാംമൈലിൽ ആൾത്താമസമില്ലാത്ത വീടിന്റെ ശുചിമുറിയിൽ നിന്നാണ് ധന്യയെ ഇന്നലെ കണ്ടെത്തിയത്. വർഷങ്ങൾക്കു മുൻപു കുത്തേറ്റു മരിച്ച ലക്ഷ്മണന്റെ വീടായിരുന്നു ഇത്. ഈ വീട്ടിലും ശുചിമുറിയിലും പഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും ചേർന്നു ഞായറാഴ്ച പരിശോധന നടത്തിയിരുന്നെങ്കിലും ധന്യയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
22 മുതലാണു ധന്യയെ കാണാതായത്. മൂന്നാർ പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ ഇടുക്കിയിൽനിന്നു പൊലീസ് നായയെ എത്തിച്ചാണു പരിശോധിച്ചത്. ശുചിമുറിയിൽ നിലത്തു വീണുകിടക്കുന്ന നിലയിലാണു കണ്ടെത്തിയത്. മൂന്നാർ എസ്എച്ച്ഒ ജെ.ബിനോദ്കുമാർ, പഞ്ചായത്ത് പ്രസിഡന്റ് സാജു ജോസ് എന്നിവരുടെ നേതൃത്വത്തിൽ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക പരിശോധനയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയിട്ടില്ലെന്നു സൂപ്രണ്ട് ഡോ. സുനിൽ എ.കുമാർ പറഞ്ഞു. ആഹാരം കഴിച്ചു തുടങ്ങിയതായും ഡോക്ടർമാർ പറഞ്ഞു.