കണ്ണൂരില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ യുവാവിന്റെ  മൃതദേഹം കൂടി കണ്ടെത്തി: ഒരാള്‍ക്കായി തെരച്ചില്‍ ശക്തമാക്കി 

 

ഇരിട്ടി:കണ്ണൂര്‍ ജില്ലയുടെ മലയോര മേഖലയായ  ഇരിട്ടിക്കടുത്തെ പേരാവൂരില്‍ നാലിടത്ത് ഉരുള്‍പൊട്ടലില്‍     രണ്ടു ജീവനുകള്‍ നഷ്ടപെട്ടു. 
ഉരുള്‍പൊട്ടലിലെ തുടര്‍ന്നുണ്ടായ മലവെള്ള പാച്ചിലില്‍ കാണാതായ രണ്ടുപേരുടെ മൃതദേഹം ഇന്ന് നടത്തിയ തെരച്ചിലില്‍ കണ്ടെത്തി. ഉരുള്‍പൊട്ടലില്‍ കാണാതായ മറ്റൊരാളുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി.

നേരത്തെ രണ്ടരവയസുകാരി നുമ തസ്ലീനയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. താഴെവെളളറയിലെ രാജേഷിന്റെ (40) മൃതദേഹമാണ് ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്.  കാണാതായ മറ്റൊരാളായ വെള്ളറയിലെ മണ്ണാലി ചന്ദ്രനായി (55)തെരച്ചില്‍ നടത്തിവരികയാണ്.  ചന്ദ്രന്റെ  വീട് പൂര്‍ണമായും ഒഴുകി പോയിരുന്നു.ഇയാളുടെ മകന്‍ റിവിനെ(22) ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തിയിരുന്നു. 

ഇതിനിടെ ഒഴുക്കില്‍ പെട്ട് കാണാതായ രണ്ടര വയസുകാരിനുമയുടെയും രാജേഷിന്റെയും  മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കൊളക്കാട് പി എച്ച് സിയിലെ നഴ്സ് നദീറയുടെ രണ്ടര വയസുകാരി മകള്‍ നുമ തസ്ലീനയുടെ മൃതദേഹമാണ് രാവിലെ ഏഴേമുക്കാലോടെ കണ്ടെത്തിയത്. രാത്രി പത്ത് മണിയോടെ മലവെള്ള പാച്ചിലുണ്ടായപ്പോള്‍ മാതാവിന്റെ കൈയ്യില്‍ പിടിച്ചിരുന്ന കുട്ടി തെന്നി വീണ് വെള്ളത്തില്‍ ഒഴുകി പോകുകയായിരുന്നു.പ്രദേശത്ത് വന്‍മരങ്ങള്‍ കടപുഴകി വീണതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിട്ടുണ്ട്. 

സൈന്യത്തിന്റെ അടിയന്തിരസഹായം കലക്ടര്‍ തേടിയിട്ടുണ്ട്. അടിയന്തിര ചികിത്സാസഹായംലഭ്യമാക്കുന്നതിനായി താല്‍ക്കാലിക മെഡിക്കല്‍ യൂനിറ്റും ആംബുലന്‍സ് സര്‍വീസും തുടങ്ങിയിട്ടുണ്ട്. കണ്ണൂര്‍ കലകടര്‍ എസ്. ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുളള ഉന്നത ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ എന്നിവര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.