വീടിന് തൊട്ടടുത്ത് ലാബ് പരിശോധന: സന്തോഷം പങ്കുവച്ച് രോഗികൾ,രോഗികളുമായും ജീവനക്കാരുമായും സംസാരിച്ച് മന്ത്രി വീണാ ജോർജ്

'നമസ്‌കാരം, ആരോഗ്യ മന്ത്രി വീണാ ജോർജ് ആണ്'പള്ളുരുത്തി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിനെത്തിയ കുമ്പളങ്ങി സ്വദേശി പുഷ്‌കരനെ വിളിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

 

'നമസ്‌കാരം, ആരോഗ്യ മന്ത്രി വീണാ ജോർജ് ആണ്'പള്ളുരുത്തി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിനെത്തിയ കുമ്പളങ്ങി സ്വദേശി പുഷ്‌കരനെ വിളിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.ഡയാലിസിസ് ചികിത്സാ രംഗത്ത് സർക്കാർ നടത്തിയ മുന്നേറ്റങ്ങൾ നേരിട്ട് അവലോകനം ചെയ്യുന്നതിനും രോഗനിർണയ രംഗത്ത് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ നിർണയ ലാബോറട്ടറി സംവിധാനം ഉപയോഗിക്കുന്നവരിൽ നിന്നും സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ച് മനസിലാക്കുന്നതിന്റെ ഭാഗമായുമാണ് മന്ത്രി അപ്രതീക്ഷിതമായി വിളിച്ചത്.

ഒന്നര വർഷമായി പുഷ്‌കരൻ ഡയാലിസിസ് ചെയ്തു വരികയാണ്. ആദ്യം സ്വകാര്യാശുപത്രിയിലായിരുന്നു ഡയാലിസിസ്. പള്ളുരുത്തി താലൂക്ക് ആശുപത്രിയിൽ സേവനം ലഭ്യമായതോടെ ഏറെ സൗകര്യപ്രദമായെന്ന് അദ്ദേഹം പറഞ്ഞു.നിർണയ പദ്ധതി യാഥാർഥ്യമായതോടെ ഡയാലിസിസ് രോഗികൾ പതിവായി ചെയ്യേണ്ട ചിലവേറിയ സങ്കീർണ്ണ പരിശോധനകളും പള്ളുരുത്തി ആശുപത്രിയിലെ ലാബിൽ നിന്ന് തന്നെ ചെയ്യാനുള്ള സൗകര്യമുണ്ടെന്നും ഇത് തങ്ങളെ പോലുള്ള രോഗികൾക്ക് വളരെയധികം പ്രയോജനകരമാണെന്നും അദ്ദേഹം പറഞ്ഞു.

സാധാരണക്കാരായ രോഗികളുടെ ചികിത്സാ ചെലവ് കുറക്കുന്നതിനും ഫലപ്രദമായ രോഗനിർണയസൗകര്യം ഉറപ്പുവരുത്തുന്നതിനുമായാണ് സർക്കാർ നിർണയ ലബോറട്ടറി സംവിധാനം ആരംഭിച്ചിരിക്കുന്നതെന്നും കൂടുതൽ ആളുകളിലേക്ക് ഈ സേവനത്തെ കുറിച്ചറിയിക്കുന്നതിന് പുഷ്‌കരേട്ടനുൾപ്പെടെയുള്ളവരുടെ സഹായമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

സമഗ്ര ലബോറട്ടറി പരിശോധനകൾ താഴെത്തട്ടിലും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഹബ് ആന്റ് സ്‌പോക്ക് മാതൃകയിൽ സംസ്ഥാന സർക്കാർ നിർണയ ലബോറട്ടറി സംവിധാനം ആരംഭിച്ചത്. കഴിഞ്ഞ ദിവസമാണ് ആരോഗ്യവകുപ്പ് മന്ത്രി ഈ പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ചത്. രാജ്യത്തിന് മാതൃകയായ ഈ പദ്ധതിയിലൂടെ തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിൽ തന്നെ ലാബ് സേവനം ലഭ്യമാകും. പ്രാഥമിക - കുടുംബാരോഗ്യകേന്ദ്രങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പ്രധാന ലാബുകളിലേക്ക് പോസ്റ്റൽ വകുപ്പിന്റെ സഹായത്തോടെ, പ്രത്യേക സംവിധാനത്തിൽ എത്തിക്കും. ഈ സാമ്പിളുകൾ പരിശോധന പൂർത്തിയാക്കിയതിനുശേഷം സർക്കാരിന്റെ പോർട്ടലിലൂടെ അയച്ച സെന്ററുകളിലേക്ക് റിസൾട്ട് ലഭ്യമാക്കും. കൂടാതെ രോഗിയുടെ മൊബൈലിലേക്കും റിസൾട്ടുകൾ എത്തും.