വനാതിർത്തിയിലെ മാലിന്യ നിക്ഷേപം കർശനമായി നിയന്ത്രിക്കും: മന്ത്രി ഷിബു ബേബി ജോൺ
വനാതിർത്തിയിലെ മാലിന്യ നിക്ഷേപം കർശനമായി നിയന്ത്രിക്കുമെന്ന് വനം വകുപ്പുമന്ത്രി ഷിബു ബേബി ജോൺ. വനം വകുപ്പ് പരിസ്ഥിതി ദിനാചരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് വനം വകുപ്പ് ആസ്ഥാനത്ത് നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം
വനാതിർത്തിയിലെ മാലിന്യ നിക്ഷേപം കർശനമായി നിയന്ത്രിക്കുമെന്ന് വനം വകുപ്പുമന്ത്രി ഷിബു ബേബി ജോൺ. വനം വകുപ്പ് പരിസ്ഥിതി ദിനാചരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് വനം വകുപ്പ് ആസ്ഥാനത്ത് നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. അനധികൃതമായി വനത്തിനകത്ത് മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ ക്യാമറകൾ സ്ഥാപിക്കും. കുറ്റക്കാർക്കെതിരെ ആവശ്യമായ നിയമ നടപടിയെടുക്കും. വനത്തിനകത്ത് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കൈവശം വയ്ക്കാൻ അനുവദിക്കില്ല. പ്ലാസ്റ്റിക്ക് നിരോധനം അടുത്ത തലമുറയുടെ നന്മയ്ക്കുവേണ്ടി കൂടിയാണെന്ന് മന്ത്രി പറഞ്ഞു.
പ്രകൃതി സംരക്ഷണത്തിന് വയ്ക്കുന്ന തൈകളുടെ ഭാവി പരിപാലനം സോഷ്യൽ ഫോറസ്ട്രി നിരീക്ഷിക്കും. ജൈവവൈവിധ്യ സംരക്ഷണത്തിന് പ്രാദേശിക അടിസ്ഥാനത്തിൽ പഞ്ചായത്തുകൾക്ക് ഫണ്ട് ലഭ്യമാക്കുന്ന കാര്യം സജീവ പരിഗണന യിലാണെന്നും മന്ത്രി പറഞ്ഞു.
പരിസ്ഥിതി സംരക്ഷണത്തിന് അവബോധം കൂടിവരുന്നുണ്ടെങ്കിലും അത് നടപ്പിൽ വരുത്താൻ പലർക്കും വിമുഖതയാണ്. പ്രകൃതി സംരക്ഷണം ഓരോ പൗരന്റെയും പ്രധാന ദൗത്യമാണെന്ന സന്ദേശം നൽകാനാവണം. പരിസ്ഥിതിദിനം എന്നത് കേവലം ചടങ്ങായി മാത്രം കാണാതെ ഒരു സംസ്‌ക്കാരമായി മാറ്റാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി ഷിബു ബേബിജോൺ അഭിപ്രായപ്പെട്ടു.
വനം വകുപ്പ് പരിസ്ഥിതിയുടെ ഏറ്റവും വലിയ കാവലാളാണെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ഗതാഗതവകുപ്പുമന്ത്രി സി.പി.ജോൺ പറഞ്ഞു. കാർബൺ ബഹിർഗമനം കുറയ്ക്കാനുള്ള നടപടികൾ സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും അത് പ്രകൃതിക്ക് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രകൃതി സംരക്ഷണത്തിലും ജൈവവൈവിധ്യ സംരക്ഷണത്തിലും നിർണ്ണായക പങ്കുവഹിക്കുന്ന സംഘടനകൾ, വ്യക്തികൾ, സ്ഥാപനങ്ങൾ തുടങ്ങിയവർക്ക് വർഷം തോറും വനം വകുപ്പ് ജില്ലാടിസ്ഥാനത്തിൽ നൽകിവരുന്ന വനമിത്ര പുരസ്‌ക്കാര വിതരണം മന്ത്രി ഷിബു ബേബിജോൺ നിർവഹിച്ചു. സംസ്ഥാനത്ത് 1195 സ്‌കൂളുകളിൽ പ്രവർത്തിച്ചുവരുന്ന ഫോറസ്ട്രി ക്ലബ്ബുകൾക്കുവേണ്ടി പ്രത്യേകം തയ്യാറാക്കിയ ലോഗോ തിരുവനന്തപുരം വട്ടപ്പാറ ലൂർദ് ഫൗണ്ട് സ്‌കൂളിലെ കുട്ടികൾക്ക് നൽകി മന്ത്രി പ്രകാശനം ചെയ്തു.
വനം വന്യജീവി സംരക്ഷണത്തിന് ജനകീയ മുഖം നൽകുകയെന്ന പുതിയ സർക്കാരിന്റെ കാഴ്ചപ്പാട് ഉൾക്കൊള്ളിച്ച വിഷൻ-2031 ലക്ഷ്യരേഖ വനം മന്ത്രി പ്രകാശനം ചെയ്തു. സർക്കാരിന്റെ ആദ്യ 100 ദിന കർമ പരിപാടിയിൽ ഉൾക്കൊള്ളിക്കുന്ന പ്രധാന പദ്ധതികൾ അടങ്ങിയ രേഖയും മന്ത്രി ഷിബു ബേബി ജോൺ പ്രകാശനം ചെയ്തു.
പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ പി പുകഴേന്തി ചടങ്ങിൽ സ്വാഗതം പറഞ്ഞു. സെന്റർ ഫോർ വാട്ടർ റിസോഴ്സ് ഡെവലപ്മെന്റ് ആന്റ് മാനേജ്മെന്റിലെ ഡോ. കെ വി ശ്രുതി വിഷയാവതരണം നടത്തി. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ. കാർത്തികേയൻ നന്ദി പറഞ്ഞു.
അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ. എൽ ചന്ദ്രശേഖർ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പ്രമോദ് ജി കൃഷ്ണൻ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായ ശ്രാവൺകുമാർ വർമ്മ, ജോർജി പി മാത്തച്ചൻ, വഴുതക്കാട് വാർഡ് കൗൺസിലർ രാഖി രവികുമാർ എന്നിവർ സന്നിഹിതരായിരുന്നു.വനം വകുപ്പിലെ ഉദ്യോഗസ്ഥർ, സാമൂഹ്യ-സാംസ്‌കാരിക, പരിസ്ഥിതി പ്രവർത്തകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.