കാലാവസ്ഥാ വെല്ലുവിളികളെ അതിജീവിച്ച് സാങ്കേതികവിദ്യയിലൂടെ കൃഷിയെ ലാഭകരമാക്കുക ലക്ഷ്യം: മന്ത്രി റോഷി അഗസ്റ്റിൻ
കാലാവസ്ഥവ്യതിയാനം വലിയ വെല്ലുവിളികൾ ഉയർത്തുന്ന ഈ കാലഘട്ടത്തിൽ, അതിനെ അതിജീവിച്ച് കൃഷിയെ ലാഭകരമാക്കാൻ സാധിക്കുന്ന ഏറ്റവും നൂതനമായ സംവിധാനമാണ് മൈക്രോ ഇറിഗേഷൻ പദ്ധതിയെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.
ഇടുക്കി : കാലാവസ്ഥവ്യതിയാനം വലിയ വെല്ലുവിളികൾ ഉയർത്തുന്ന ഈ കാലഘട്ടത്തിൽ, അതിനെ അതിജീവിച്ച് കൃഷിയെ ലാഭകരമാക്കാൻ സാധിക്കുന്ന ഏറ്റവും നൂതനമായ സംവിധാനമാണ് മൈക്രോ ഇറിഗേഷൻ പദ്ധതിയെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പാറക്കടവ് നെല്ലിപ്പാറ ഭാഗത്ത് നിർമാണം പൂർത്തിയാക്കിയ കെ.എം. മാണി കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷൻ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാലാവസ്ഥാ വ്യതിയാനം മൂലം കാർഷിക മേഖലയിൽ ഉണ്ടാകുന്ന വെല്ലുവിളികളെ പ്രതിരോധിക്കാൻ ഉതകുന്ന വിധത്തിലുള്ള മാർഗങ്ങൾ ആവിഷ്‌കരിക്കുകയാണ് കൃഷിയുമായി ബന്ധപ്പെട്ട് ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. പലവിധത്തിലുള്ള വെല്ലുവിളികൾ നേരിടുന്ന സന്ദർഭത്തിൽ കൃഷിയിടങ്ങളിൽ വിളവ് വർധിപ്പിക്കണം.
വരുമാനം വർദ്ധിപ്പിക്കാൻ ആവശ്യമായുള്ള സാങ്കേതികവിദ്യ ഉപയോഗിക്കണം. കഴിഞ്ഞ ഒരു മുപ്പത് വർഷം മുമ്പ് അല്ലെങ്കിൽ ഒന്നോ രണ്ടോ തലമുറകൾക്കപ്പുറം, എട്ടോ പത്തോ ഏക്കർ സ്ഥലമുണ്ടായിരുന്ന ഒരു കുടുംബത്തിന് തലമുറകൾ മാറിയപ്പോൾ, ഒരു ഏക്കർ, അര ഏക്കർ, 20 സെന്റിലേക്ക് ഒക്കെ സ്ഥലം കുറഞ്ഞു പോയി. ഭൂവിസ്തൃതി ഇനി മെച്ചപ്പെടുത്തി, ആദായം കൂടുതലാക്കുക എന്ന സ്ഥിതി സ്വാഭാവികമായും സാധ്യമല്ലാത്ത ഒരു സാമ്പത്തിക പരിസ്ഥിതിയും നമുക്കുണ്ട്. ശാസ്ത്രീയമായ രീതിയിൽ വരുമാനമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇങ്ങനെ ഒരു പദ്ധതി നടപ്പിലാക്കുന്നത്. ഓരോ കർഷകരും കൃത്യമായി ഭൂമിയെക്കുറിച്ചും, കൃഷിയെക്കുറിച്ചും അറിയണം. വെള്ളം കുറെ കോരി ഒഴിച്ചിട്ട് കാര്യമില്ല. കൂടുതൽ അമിത ജലം ചെയ്യുന്നത് കൃഷിക്ക് നാശമാണെന്നാണ് ശാസ്ത്രീയമായ പഠനം. കൂടുതൽ സ്ഥലങ്ങളിൽ ഡാമുകൾ നിർമ്മിച്ച് ജലസേചന സൗകര്യങ്ങളെല്ലാം വർദ്ധിപ്പിച്ചു.
രണ്ടുദിവസം മുമ്പാണ് കാന്തല്ലൂർ, പട്ടിശ്ശേരി ഡാം ഉദ്ഘാടനം നിർവഹിച്ചത്. അങ്ങനെ നിരവധി കാര്യങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഇടുക്കിയിൽ ഫുഡ് പാർക്ക് ഏഴാം തീയതി ആരംഭിക്കും. കുടിയേറ്റ സ്മാരകത്തിന്റെ രണ്ടാം ഘട്ടവും, ആളുകൾക്ക് വന്ന് താമസിക്കാനുള്ള സൗകര്യങ്ങളോടു കൂടിയുള്ള യാത്രിനിവാസിന്റെ രണ്ടാംഘട്ടവും അന്നേ ദിവസം തന്നെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. മണ്ണും ജലവും സംരക്ഷിച്ചുകൊണ്ട് കർഷകന്റെ വരുമാനം വർദ്ധിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഈ പദ്ധതി കാമാക്ഷിയിലെ കർഷകർക്ക് വലിയൊരു ആശ്വാസമാകുമാകുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനായി 3 കോടി രൂപ കൂടി മന്ത്രി യോഗത്തിൽ പ്രഖ്യാപിച്ചു.
യോഗത്തിൽ കർഷകസമിതി പ്രസിഡന്റ് സിബി പ്ലാത്തോട്ടം അധ്യക്ഷത വഹിച്ചു. കെ.ഐ.ഐ.ഡി.സി. ജനറൽ മാനേജർ ഡോ. സുധീർ പടിക്കൽ പദ്ധതി വിശദീകരണം നടത്തി. കെ.ഐ.ഐ.ഡി.സി.ചീഫ് എഞ്ചിനീയർ പ്രകാശ് ഇടിക്കുള, മുൻ കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനു വിനേഷ് തുടങ്ങിയവർ പങ്കെടുത്തു.