നാലുവർഷ ബിരുദം: ഭിന്നശേഷിക്കാർക്കായി പ്രത്യേക മൂല്യനിർണയ രീതികൾ നടപ്പാക്കുമെന്ന് മന്ത്രി ആർ. ബിന്ദു

വിദ്യാർത്ഥികളിൽ ജ്ഞാനം, നൈപുണി, അഭിരുചി എന്നിവ ഉറപ്പുവരുത്തി മുന്നോട്ടുപോകുന്ന നാലുവർഷ ബിരുദ പരിപാടിയിൽ ഒരേ രീതിയിലുള്ള മൂല്യനിർണയരീതികൾ പ്രയോഗിക്കുന്നത് ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് വലിയ പരിമിതികൾ സൃഷ്ടിക്കുന്നുണ്ടെന്നും അതിനാൽ അവർക്കായി സർക്കാർ പ്രത്യേക പരീക്ഷാ-മൂല്യനിർണയ രീതികൾ നടപ്പാക്കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു സെക്രട്ടേറിയറ്റ് പി.ആർ ചേബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

 

വിദ്യാർത്ഥികളിൽ ജ്ഞാനം, നൈപുണി, അഭിരുചി എന്നിവ ഉറപ്പുവരുത്തി മുന്നോട്ടുപോകുന്ന നാലുവർഷ ബിരുദ പരിപാടിയിൽ ഒരേ രീതിയിലുള്ള മൂല്യനിർണയരീതികൾ പ്രയോഗിക്കുന്നത് ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് വലിയ പരിമിതികൾ സൃഷ്ടിക്കുന്നുണ്ടെന്നും അതിനാൽ അവർക്കായി സർക്കാർ പ്രത്യേക പരീക്ഷാ-മൂല്യനിർണയ രീതികൾ നടപ്പാക്കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു സെക്രട്ടേറിയറ്റ് പി.ആർ ചേബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

കേരളത്തെ ഒരു ജനപക്ഷ ജ്ഞാന സമൂഹമാക്കി പരിവർത്തനം ചെയ്യുന്നതിൽ വലിയ പങ്കുവഹിക്കുകയാണ് നാലുവർഷ ബിരുദ കോഴ്‌സുകൾ. ഇതിൽ നിർണായക പങ്ക് വഹിക്കുന്നതാണ് മൂല്യനിർണയ രീതികൾ. സമയപരിധിയുള്ള എഴുത്തുപരീക്ഷകൾ, വാചികാവതരണങ്ങൾ, പരമ്പരാഗത പ്രായോഗിക പരീക്ഷകൾ, അതിവേഗ പ്രതികരണം ആവശ്യമായ മൂല്യനിർണയ രീതികൾ തുടങ്ങിയ പരമ്പരാഗത മൂല്യനിർണയ രീതികൾ ഭിന്നശേഷി വിഭാഗത്തിലെ ചില വിദ്യാർത്ഥികൾക്ക് ഘടനാപരമായ തടസ്സങ്ങളുണ്ടാക്കുന്നു. ഇത് അവരുടെ അറിവിൻന്റെയോ കഴിവിന്റെയോ കുറവുകൊണ്ടല്ലെന്നും പരീക്ഷയുടെ രൂപകൽപ്പനയും രീതിയും അവരുടെ പഠനാവശ്യങ്ങൾക്കനുസരിച്ച് രൂപപ്പെടുത്താതിനാലാണെന്നും മന്ത്രി പറഞ്ഞു.

ഈ തിരിച്ചറിവിൽ കാഴ്ചപരിമിതർ, ശ്രവണപരിമിതർ, ചലനപരിമിതർ, സംസാര-ഭാഷാ വൈകല്യം, എ.ഡി.എച്ച്.ഡി, ഓട്ടിസം, മാനസിക വെല്ലുവിളി, പ്രത്യേക പഠന വൈകല്യം, ബൗദ്ധിക വൈകല്യം, തുടങ്ങിയ വിഭാഗത്തിലെ  വിദ്യാർത്ഥികൾക്ക് പ്രത്യേക പരീക്ഷാ-മൂല്യനിർണയ രീതികൾ നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അടുത്ത അക്കാദമിക് വർഷം മുതൽ ഘട്ടംഘട്ടമായി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട വിശദമായ മാതൃകാമാർഗരേഖ ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ നിർവഹണ സെൽ തയ്യാറാക്കിയിട്ടുണ്ട്. അത് തുടർനടപടികൾക്കായി സർവകലാശാലകൾക്ക് നൽകും. യുജിസിയും ഇതുമായി ബന്ധപ്പെട്ട ഒരു രേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സർവകലാശാലകളും മറ്റു ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിനെ അടിസ്ഥാനമാക്കി മാർഗനിർദേശങ്ങൾ തയ്യാറാക്കും.

നിരന്തരമായ ഇന്റേണൽ പരീക്ഷകളിലും സെമസ്റ്റർ പരീക്ഷകളിലും മാറ്റങ്ങൾ കൊണ്ടുവരും. ഉദാഹരണമായി, അസൈൻമെന്റുകൾ എഴുതി നൽകുന്നതിന് പകരം ഓഡിയോ സബ്മിഷനുകൾ, വീഡിയോ പ്രസന്റേഷനുകൾ, റെക്കോർഡ് ചെയ്ത വാചിക വിശദീകരണങ്ങൾ എന്നിവ നടപ്പിലാക്കാനാവും.

സാധ്യമാകുന്ന മേഖലകളിൽ സാങ്കേതിക വിദ്യയുടെ സഹായം പരമാവധി ഉപയോഗിക്കുകയെന്നതാണ് പിന്തുടരാൻ നിർദ്ദേശിച്ചിരിക്കുന്നത്. ഉദാഹരണമായി, ഗണിതശാസ്ത്രത്തിൽ, ചലന വൈകല്യം ഉള്ളതിനാൽ എഴുത്ത് ബുദ്ധിമുട്ടുള്ള ഒരു വിദ്യാർത്ഥിക്ക് വ്യത്യസ്ത രീതികളിലൂടെ തന്റെ പഠനക്ഷമത പ്രകടിപ്പിക്കാം. ഡിജിറ്റൽ റൈറ്റിംഗ് ബോർഡ് ഉപയോഗിച്ച് പ്രശ്‌നപരിഹാരത്തിന്റെ ഘട്ടങ്ങൾ വിശദീകരിക്കുക, അല്ലെങ്കിൽ സമവാക്യങ്ങൾ പരിഹരിക്കുന്ന നടപടിക്രമം സ്‌ക്രീൻ റെക്കോർഡിംഗ് വഴി വിശദീകരിച്ച് അവതരിപ്പിക്കുക തുടങ്ങിയ ബദൽ മാർഗങ്ങൾ ഉപയോഗിക്കാവുന്നതാണ്. രസതന്ത്രത്തിൽ, രാസബന്ധങ്ങളെ വിശദീകരിക്കുന്ന ഒരു ദൃശ്യാധിഷ്ഠിത പഠന മോഡ്യൂൾ തയ്യാറാക്കുക, അല്ലെങ്കിൽ സബ്ടൈറ്റിലുകളോടുകൂടിയ ഒരു ചെറിയ നിർദേശാത്മക വീഡിയോ തയ്യാറാക്കുക എന്നിങ്ങനെ മാറ്റങ്ങൾ കൊണ്ടുവരും.

സെമസ്റ്റർ പരീക്ഷക്ക് അധിക സമയം, സഹായക ഉപകരണങ്ങളുടെ ഉപയോഗം, മാറ്റിയ ചോദ്യമാതൃകകൾ, പ്രത്യേക പരീക്ഷാ ഹാളുകളുടെ സൗകര്യം തുടങ്ങിയ വ്യത്യസ്ത രീതികൾ ഉപയോഗിക്കാനാവും. നിലവിലെ സ്‌ക്രൈബിന്റെ സഹായം തേടുന്ന രീതിയും തുടരാം. വിദ്യാർത്ഥികളുടെ പശ്ചാത്തലവും കോളേജിലെ സൗകര്യവും ഉപയോഗിച്ച് ഏറ്റവും മെച്ചപ്പെട്ട രീതി ഉപയോഗിക്കാനുള്ള അധികാരം അധ്യാപകർക്ക് നൽകും.

പിഡബ്ലിയുഡി (PwD) വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി അനുയോജ്യമായ, സൗകര്യപ്രദമായ മൂല്യനിർണയ രീതികൾ സ്വീകരിക്കുന്നത് ഒരു ഇളവായല്ല നൽകുന്നത്, മറിച്ച് ഇൻക്ലൂസിവ് വിദ്യാഭ്യാസം എന്ന കാഴ്ചപ്പാടിലും വിദ്യാർത്ഥികളുടെ അവകാശങ്ങളിലും അടിസ്ഥാനമാക്കിയുള്ള അനിവാര്യതയും നിയമപരമായ ബാധ്യതയും കൂടിയാണ്. വിദ്യാഭ്യാസ നിലവാരം കുറയ്ക്കുകയല്ല, വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകളും പ്രാവീണ്യങ്ങളും ഫലപ്രദമായി പ്രകടിപ്പിക്കാൻ കഴിയുന്ന വിധത്തിൽ ഘടനാപരമായ തടസ്സങ്ങൾ നീക്കം ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.