കഴിഞ്ഞ അഞ്ചുവർഷം ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഉണർവുണ്ടായ കാലം: മന്ത്രി ആർ. ബിന്ദു
ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗണ്യമായ പരിഗണന നൽകിയ അഞ്ച് വർഷക്കാലമാണ് ഉണ്ടായതെന്ന് ഉന്നത വിദ്യാഭ്യാസ -സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു.
ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗണ്യമായ പരിഗണന നൽകിയ അഞ്ച് വർഷക്കാലമാണ് ഉണ്ടായതെന്ന് ഉന്നത വിദ്യാഭ്യാസ -സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ 10.48 കോടി രൂപ ചിലവിൽ നിർമ്മാണം പൂർത്തീകരിച്ച സ്ട്രക്ച്ചറൽ എഞ്ചിനീയറിങ് കെട്ടിടത്തിന്റെയും മെക്കാനിക്കൽ എൻജിനീയറിങ് കെട്ടിടത്തിന്റെയും ഉദ്ഘാടനവും സംസ്ഥാനത്തെ മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവിധ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തെ നവ വൈജ്ഞാനിക സമൂഹം രൂപീകരിക്കുന്നതിന്റെ ദൗത്യം ഏറ്റെടുക്കുമ്പോൾ അതിന്റ മുന്നിൽ നിന്ന് നയിക്കേണ്ടവരാണ് വിദ്യാർത്ഥികൾ. സംസ്ഥാനത്തെ ഒരു ജനപക്ഷ വൈജ്ഞാനിക സമൂഹമാക്കി രൂപപെടുത്തുന്നതിനും ഒരു നോളജ് ഇക്കണോമിയിലൂടെ നാടിന്റെ സമ്പദ് ഘടന വിപുലീകരിക്കുകയും ജീവിതനിലവാരം ഉയർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഉന്നത വിദ്യഭ്യാസ മേഖല പ്രവർത്തിക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ വളരെ നല്ലനിലയിൽ കാതലായ നിർമ്മാണ പ്രവൃത്തികളിലേക്കു പോകാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റങ്ങൾ വരുത്താൻ സാധിച്ചിട്ടുണ്ട്. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള സ്കിൽഗ്യാപ്പ് മാറ്റുന്നതിനും, എക്സ്പീരിയൻഷ്യൽ ലേണിംഗ്, ഇൻഡസ്ട്രീസ് ഓൺ ക്യാമ്പസ് എന്ന പദ്ധതിയും, യങ് ഇന്നൊവേറ്റേഴ്സ് ഹബ് തുടങ്ങി ഒട്ടനവധി പദ്ധതികളാണ് സർക്കാർ ആവിഷ്കരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.വിദ്യാർത്ഥികളുടെ നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കാൻ അവർക്ക് വേണ്ട സ്കോളർഷിപ്പുകളും സർക്കാർ ഒരുക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജിയിലെ 7.5 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ലക്ച്ചർ ഹാൾ കോംപ്ലക്സിന്റെ ഉദ്ഘാടനവും ഗവൺമെൻറ് എഞ്ചിനിയറിംഗ് കോളേജ് ഇടുക്കിയിലെ 22.6 കോടി രൂപയുടെ കെ. ഐ. ഐ. എഫ്. ബി ഫണ്ട് ഉപയോഗിച്ചുള്ള മെൻസ് ഹോസ്റ്റൽ കെട്ടിട സമുച്ചയത്തിൻറെ നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനവും,
ഗവൺമെൻറ് പോളിടെക്നിക്ക് കോളേജ് പെരുമ്പാവൂരിലെ മിനി ഇൻഡസ്ട്രിയൽ യൂണിറ്റിനായി 1.16 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. ഇതിൻ്റെ ആദ്യഘട്ടമായി 35 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച ഷീറ്റ് മെറ്റൽ ഫാബ്രിക്കേഷൻ യുണിറ്റിൻറെയും 5.77 കോടി രൂപ അക്കാദമിക് ബ്ലോക്കിൻറെയും ഉദ്ഘാടനവും വയനാട് വികസന പാക്കേജിൽ ഉൾപ്പെടുത്തി ഗവൺമെന്റ് എഞ്ചിനിയറിംഗ് കോളേജ് വയനാടിൽ 1.2 കോടി രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച ഓൺലൈൻ എക്സാം സെന്ററിൻ്റെ ഉദ്ഘാടനവും 3.95 കോടി രൂപയുടെ സെന്റർ ഫോർ കൺസ്ട്രക്ഷൻ ടെക്നോളജി ഡെവലപ്പ്മെന്റ് ആൻഡ് ട്രെയിനിങ്ങിൻ്റെ നിർമ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനവും പാലക്കാട് ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ കെ. ഐ. ഐ. എഫ്. ബി ഫണ്ട് ഉപയോഗിച്ച് 17.89 കോടി രൂപ ചെലവിൽ 254 പേർക്ക് എല്ലാ അടിസ്ഥാന താമസ സൗകര്യങ്ങളോടെയുള്ള പെൺകുട്ടികൾക്കായുള്ള ഹോസ്റ്റലിന്റെ നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനവുമാണ് മന്ത്രി നിർവഹിച്ചത്.
തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ മില്ലേനിയം ഹാളിൽ നടന്ന ചടങ്ങിൽ പി. ബാലചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ വി.എസ് സുനിൽകുമാർ മുഖ്യാതിഥിയായി. പി.ഡബ്ലിയു.ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.പി സ്മേഷ റിപ്പോർട്ട് അവതരിപ്പിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. പി. ജയപ്രകാശ്, ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജ് പ്രിൻസിപ്പാൾ ഡോ. പി എ സോളമൻ, പി ടി എ പ്രസിഡന്റ് ഒമർ ബാനീഷ്, വിദ്യാർത്ഥി പ്രതിനിധി എൻ.അജയ് കൃഷ്ണൻ, പി. ഡബ്ലിയു. ഡി റോഡ് മെയ്ന്റനൻസ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എം. ബബിത, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.