സംസഥാനത്ത് അനധികൃത ക്വാറികളുടെ പ്രവർത്തനം അനുവദിക്കില്ല :   മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി

സംസഥാനത്ത് അനധികൃത ക്വാറികളുടെ പ്രവർത്തനം അനുവദിക്കില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. പാണക്കാട് മണ്ണിടിഞ്ഞ സ്ഥലം സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു 

 

മലപ്പുറം : സംസഥാനത്ത് അനധികൃത ക്വാറികളുടെ പ്രവർത്തനം അനുവദിക്കില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. പാണക്കാട് മണ്ണിടിഞ്ഞ സ്ഥലം സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇപ്പോൾ മണ്ണിടിഞ്ഞ സ്ഥലത്ത് മണ്ണെടുക്കാൻ മാത്രമാണ് അനുമതി നൽകിയിരുന്നതെന്നും പാറ പൊട്ടിക്കാൻ അനുമതിയുണ്ടായിരുന്നില്ലെന്നും മന്ത്രി വ്യകതമാക്കി.

 അനധികൃതമായാണ് ഇവിടെ പാറ പൊട്ടിക്കൽ നടന്നത്. ഈ വിഷയത്തിൽ ജിയോളജി ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. അവർക്ക് ഷോക്കോസ് നോട്ടീസ് നൽകിയിട്ടുണ്ടെന്നും മറുപടി ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ സ്ഥലത്ത് ഒരു വിധത്തിലുള്ള നിർമാണ പ്രവർത്തനങ്ങളും ഇനി അനുവദിക്കില്ല.

 അപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളമുള്ള അനധികൃത ക്വാറിയിങ്ങും ഖനനനവും അനുവദിക്കില്ല. തന്റെ വീടിന് സമീപത്ത് പാറ പൊട്ടിക്കുന്ന ശബ്ദം കേട്ടാണ് വിവരമറിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. ഉടൻതന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ വിട്ട് പ്രവർത്തനം നിർത്തിവെപ്പിച്ചെങ്കിലും പിന്നീട് ഒരു തവണ കൂടി പാറ പൊട്ടിക്കുകയാണുണ്ടായത്. മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിയ ശേഷമേ റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കൂ എന്നും മഴ മാറിയ ശേഷം പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുമെന്നും അദ്ദേഹം അറിയിച്ചു.