ഖാദി തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാറിന്റെ ഇടപെടലുണ്ടാകും: മന്ത്രി ഒ.ജെ. ജനീഷ്

ഖാദി തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കുന്നതിന് സഹായകരമായ സമീപനമാണ് സർക്കാർ സ്വീകരിക്കുകയെന്ന് കായിക, യുവജനക്ഷേമ, പുരാവസ്തു, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് പറഞ്ഞു

 

തൃശ്ശൂർ : ഖാദി തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കുന്നതിന് സഹായകരമായ സമീപനമാണ് സർക്കാർ സ്വീകരിക്കുകയെന്ന് കായിക, യുവജനക്ഷേമ, പുരാവസ്തു, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടുന്നതിനുള്ള ഇടപെടലുകൾ ഉണ്ടാകുമെന്നും മന്ത്രി ഉറപ്പുനൽകി. തൃശൂർ ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല ഓണം ഖാദി മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജൻ ജെ. പല്ലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.  മേളയിലെ ആദ്യവിൽപന ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.ഐ. സജിത, സ്ഥിരം ഉപഭോക്താവായ ജിജി രാജേഷിന് നൽകി നിർവ്വഹിച്ചു. സമ്മാന കൂപ്പൺ വിതരണോദ്ഘാടനം തൃശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എ. പ്രസാദ് നിർവ്വഹിച്ചു.

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ തൃശൂർ പ്രൊജക്റ്റിൽ പ്രവർത്തിക്കുന്ന 19 നൂൽപ്പ് കേന്ദ്രങ്ങളും പത്ത് നെയ്ത്തു കേന്ദ്രങ്ങളും വഴി വിവിധയിനം തോർത്തുകൾ, ഷർട്ടിംഗുകൾ, ചവിട്ടികൾ, വൈവിധ്യമാർന്ന വസ്ത്രങ്ങൾ എന്നിവ ഉത്പാദിപ്പിച്ച് വിപണനത്തിന് എത്തിച്ചിട്ടുണ്ട്. കൂടാതെ, ഒളരിക്കര യൂണിറ്റിൽ നിർമ്മിക്കുന്ന ഫയൽബോർഡുകൾ, എള്ളെണ്ണ, ചന്ദനത്തിരി നിർമ്മാണ യൂണിറ്റുകളിൽ നിന്നുള്ള ഉത്പന്നങ്ങൾ, കേരളത്തിലെ മറ്റ് പ്രൊജക്റ്റുകളിൽ ഉത്പാദിപ്പിക്കുന്ന ഖാദി ഗ്രാമ വ്യവസായ ഉത്പന്നങ്ങൾ എന്നിവയും മേളയിൽ ലഭ്യമാണ്.
ഖാദി ഗ്രാമസൗഭാഗ്യകൾ, ഏജൻസി ഭവനങ്ങൾ, വിവിധ സർക്കാർ സ്ഥാപനങ്ങൾ, സ്കൂളുകൾ, കോളേജുകൾ എന്നിവിടങ്ങളിലെ പ്രത്യേക ഓണം വിപണനമേളകൾ വഴിയും ഉത്പന്നങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. 30 ശതമാനം വരെ വിലക്കിഴിവോടെ ഓഗസ്റ്റ് 25 വരെയാണ് മേള സംഘടിപ്പിക്കുന്നത്.

കൗൺസിലർമാരായ അഡ്വ. ജോയ് ബാസ്റ്റ്യൻ ചാക്കോള,ഷാജു കുണ്ടോളി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രീയ കെ. ഉണ്ണിക്കൃഷ്ണൻ,  ഖാദി ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ പി.എം. ലൈല, ഗ്രാമ വ്യവസായ ഓഫീസർ കെ.എൻ. മഞ്ജുഷ, സംഘടനാപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.