മന്ത്രി ഒ ജെ ജനീഷിന് വിരുന്നൊരുക്കി; പ്രവര്‍ത്തകനെ പുറത്താക്കി സിപിഐ

വീട്ടുകാരുടെയും നാട്ടുകാരുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് മന്ത്രിക്ക് വീട്ടില്‍ ഭക്ഷണം നല്‍കിയത്.

 

അഷ്ടമിച്ചിറ ബ്രാഞ്ച് കമ്മിറ്റിയുടേതാണ് നടപടി.

മന്ത്രി ഒ ജെ ജനീഷിനും സഹപ്രവര്‍ത്തകര്‍ക്കും വിരുന്നൊരുക്കിയതിന്റെ പേരില്‍ മുതിര്‍ന്ന പ്രവര്‍ത്തകനെ പുറത്താക്കി സിപിഐ. ബ്രാഞ്ച് അംമായ പി എസ് അബ്ദുല്‍ റഹ്‌മാനെയാണ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. അഷ്ടമിച്ചിറ ബ്രാഞ്ച് കമ്മിറ്റിയുടേതാണ് നടപടി. വര്‍ഷങ്ങളായി പാര്‍ട്ടിയുടെ വിവിധ ഘടകങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ആളാണ് അബ്ദുല്‍ റഹ്‌മാന്‍. മന്ത്രിയുടെ നന്ദി പ്രകടന സന്ദര്‍ശനത്തിനിടെ വീട്ടില്‍ ഭക്ഷണം നല്‍കിയതിനെ തുടര്‍ന്നാണ് പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചതെന്നാണ് വിവരം.

സംഭവത്തില്‍ പ്രതികരിച്ച് അബ്ദുല്‍ റഹ്‌മാന്‍ രംഗത്തെത്തി. ഓര്‍മ്മവെച്ച നാള്‍ മുതല്‍ ഇന്നലെ വരെ താന്‍ സിപിഐ പ്രവര്‍ത്തകനായിരുന്നുവെന്ന് അബ്ദുല്‍ റഹ്‌മാന്‍ പറഞ്ഞു. ഏകദേശം 50 വര്‍ഷത്തോളമായി പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചുവരികയാണ്. താന്‍ ഇപ്പോഴും സിപിഐ ആശയങ്ങളില്‍ വിശ്വസിക്കുന്ന ആളാണ്. വീട്ടുകാരുടെയും നാട്ടുകാരുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് മന്ത്രിക്ക് വീട്ടില്‍ ഭക്ഷണം നല്‍കിയത്. അതില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഒ ജെ ജെനീഷ് കേരളത്തിന്റെ മന്ത്രിയാണ്, അല്ലാതെ കോണ്‍ഗ്രസിന്റെ മന്ത്രിയല്ല. ഭക്ഷണം നല്‍കിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ നടപടി അപ്രതീക്ഷിതവും വേദനാജനകവുമാണെന്നും അദ്ദേഹം പറഞ്ഞു.