ഹജ്ജ് കമ്മിറ്റി ആസ്തികൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് പരിഗണിയിൽ  മന്ത്രി എൻ. ഷംസുദ്ധീൻ

ഹജ്ജ് സീസൺ അല്ലാത്ത സമയങ്ങളിൽ കോഴിക്കോട്ടെയും കണ്ണൂരിലെയും ഹജ്ജ് കമ്മിറ്റിയുടെ കെട്ടിടങ്ങളും മറ്റ് ഭൗതിക ആസ്തികളും വെറുതെയിടാതെ വിദ്യാർത്ഥികൾക്കുള്ള പരിശീലനം, കോച്ചിംഗ് ക്യാമ്പുകൾ, ഉന്നത വിദ്യാഭ്യാസ പിന്തുണ തുടങ്ങിയ പൊതുസമൂഹത്തിന് പ്രയോജനപ്പെടുന്ന

 

മലപ്പുറം : ഹജ്ജ് സീസൺ അല്ലാത്ത സമയങ്ങളിൽ കോഴിക്കോട്ടെയും കണ്ണൂരിലെയും ഹജ്ജ് കമ്മിറ്റിയുടെ കെട്ടിടങ്ങളും മറ്റ് ഭൗതിക ആസ്തികളും വെറുതെയിടാതെ വിദ്യാർത്ഥികൾക്കുള്ള പരിശീലനം, കോച്ചിംഗ് ക്യാമ്പുകൾ, ഉന്നത വിദ്യാഭ്യാസ പിന്തുണ തുടങ്ങിയ പൊതുസമൂഹത്തിന് പ്രയോജനപ്പെടുന്ന സേവന പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുന്ന കാര്യം പരിശോധിക്കുമെന്നും ഇതിനായി പ്രത്യേക കർമ്മപദ്ധതികൾ ആവിഷ്‌കരിക്കുമെന്നും വിദ്യാഭ്യാസ- ഹജ്ജ് വകുപ്പ് മന്ത്രി എൻ. ഷംസുദ്ധീൻ പറഞ്ഞു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ്ജ് ട്രെയിനർമാർക്കും സ്റ്റേറ്റ് ഹജജ് ഇൻസ്‌പെക്ടർമാർക്കുമായി കരിപ്പൂർ ഹജ്ജ് ഹൗസിൽ സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് വിലക്കുള്ളതും നിബന്ധനകൾ കാരണവും ഹജ്ജ് തീർത്ഥാടകർ നേരിടുന്ന വലിയ യാത്രാച്ചെലവും യാത്രാ പ്രതിസന്ധിയും പരിഹരിക്കാൻ സർക്കാരും ഹജജ് കമ്മിറ്റിയും പരിശ്രമങ്ങൾ നടത്തുമെന്ന് മന്ത്രി പറഞ്ഞു. നിലവിൽ കണ്ണൂർ, നെടുമ്പാശ്ശേരി കേന്ദ്രങ്ങൾ വഴി കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുന്നുണ്ടെങ്കിലും കരിപ്പൂരിലെ സർവീസുകൾ പഴയപടി ആക്കാനുള്ള ശ്രമങ്ങൾ തുടരും.

ഹജ്ജ് പ്രവർത്തനങ്ങൾ വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന വ്യവസ്ഥാപിതമായ പ്രക്രിയയാണെന്നും, 2026-ലെ തീർത്ഥാടകർ തിരികെ എത്തുന്നതിന് മുൻപ് തന്നെ അടുത്ത വർഷത്തേക്കുള്ള നടപടികൾ ആരംഭിക്കാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാസ്പോർട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഹാജിമാർക്ക് സൗകര്യം ഒരുക്കാൻ ശ്രമം നടത്തിയതായും മന്ത്രി പറഞ്ഞു.

പരിപാടിയിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളിക്കോട് അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ ടി.പി. അഷ്റഫലി, ടി.വി ഇബ്രാഹീം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സി. അബ്ദുറഹിമാൻ, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ ഉമ്മർ ഫൈസി മുക്കം, അഡ്വ. കെ. മൊയ്തീൻ കുട്ടി, ഒ.വി ജഅ്ഫർ, ഷംസുദ്ധീൻ അരിഞ്ചിറ, അബ്ദുറഹിമാൻ, നൂർ മുഹമ്മദ് നൂർഷാ, അനസ് ഹാജി,  അസിസ്റ്റന്റ് സെക്രട്ടറി മുജീബ് റഹ്‌മാൻ പുത്തലത്ത് സംസാരിച്ചു. ഹജ്ജ് ട്രെയിനർമാരും സ്റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർമാരും സംബന്ധിച്ചു.