നൈറ്റ് ലൈഫ് സുരക്ഷിതം, പൊതു ഇടങ്ങളുടെ എണ്ണം വർധിപ്പിക്കണം : മന്ത്രി മുഹമ്മദ് റിയാസ് 

കോഴിക്കോട് ബീച്ച് ഉൾപ്പെടെയുള്ള ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ നൈറ്റ് ലൈഫിന് സുരക്ഷിതമായ ഇടങ്ങളാണെന്നും പൊതു ഇടങ്ങൾ വർധിപ്പിക്കാൻ സമൂഹത്തിന് ഉത്തരവാദിത്തമുണ്ടെന്നും വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.

 

കോഴിക്കോട്  : കോഴിക്കോട് ബീച്ച് ഉൾപ്പെടെയുള്ള ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ നൈറ്റ് ലൈഫിന് സുരക്ഷിതമായ ഇടങ്ങളാണെന്നും പൊതു ഇടങ്ങൾ വർധിപ്പിക്കാൻ സമൂഹത്തിന് ഉത്തരവാദിത്തമുണ്ടെന്നും വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഫറോക്ക് പഴയ പാലം 'നമ്മൾ' പാർക്കിനോട് ചേർന്ന് നടത്തിയ സൗന്ദര്യവത്കരണത്തിന്റെയും ഫ്‌ളോട്ടിങ് ബ്രിഡ്ജ് ജെട്ടിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നഗരവത്കരണത്തിന്റെ ഭാഗമായും കോവിഡാനന്തരം മാറിയ ജീവിത സാഹചര്യവും കാരണം പൊതു ഇടങ്ങളുടെ ആവശ്യം വർധിച്ചിരിക്കുകയാണ്. 

എന്നാൽ, ആവശ്യമായ പൊതു ഇടങ്ങൾ ഇല്ലാത്തത് ലഹരി ഉപയോഗം ഉൾപ്പെടെയുള്ള പ്രവണതകളിലേക്കാണ് വഴിയൊരുക്കുന്നത് കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം സമയം ചെലവിടുന്നതിനുള്ള സാമൂഹിക സാഹചര്യങ്ങൾ ഉറപ്പാക്കാനാവണം. മാനസിക ഉല്ലാസം നേടുന്നതിനും പിരിമുറുക്കം കുറക്കുന്നതിനും കരുത്താർജിക്കുന്നതിനും കളിക്കളങ്ങൾ ഉൾപ്പെടെയുള്ള പൊതു ഇടങ്ങൾക്ക് നിർണായക പങ്കുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

പ്രവൃത്തികളുടെ ഭാഗമായി, പഴയ പാലത്തിന് സമീപം പുഴയോട് ചേർന്ന് റെയിൽവേ ബ്രിഡ്ജിന് താഴെ മധുര ബസാറിലേക്കുള്ള റോഡ് ഇന്റർലോക്കിടുകയും കാടുപിടിച്ച് കിടന്ന പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം വെട്ടിത്തെളിച്ച് ലൈറ്റുകൾ സ്ഥാപിച്ച് രാത്രിയും സുഗമമായ സഞ്ചാരം ഉറപ്പുവരുത്തുകയുമാണ് ചെയ്തത്. ഇതോടെ പുഴയോട് ചേർന്ന് പ്രകൃതിഭംഗി ആസ്വദിക്കാനും കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരുമിച്ച് സമയം ചെലവിടാനും ഒത്തുചേരാനുമാകും. 1.17 കോടി രൂപ ചെലവിലാണ് പ്രവൃത്തി പൂർത്തിയാക്കിയത്. 
പഴയ പാലത്തിന് സമീപവും മമ്മിളിക്കടവ് ഫറോക്ക് പുതിയ പൊതുമരാമത്ത് വിശ്രമ കേന്ദ്രത്തിന് സമീപവുമായാണ് 35.50 ലക്ഷം രൂപ ചെലവിൽ വിനോദ സഞ്ചാര വകുപ്പിന് കീഴിൽ രണ്ട് ഫ്‌ളോട്ടിങ് ബോട്ട് ജെട്ടികൾ സ്ഥാപിച്ചത്. കെഎസ്‌ഐഎൻസിയാണ് നിർമാണ പ്രവൃത്തികൾ നടത്തിയത്. 10 മീറ്റർ നീളവും 3 മീറ്റർ വീതിയിലുമാണ് ബോട്ട് ജെട്ടി ഒരുക്കിയത്.