ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ശക്തമാക്കും; എക്‌സൈസ് സേനയെ സാങ്കേതികമായി കൂടുതൽകരുത്തുറ്റതാക്കും: മന്ത്രി എം ലിജു
ഓണാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മയക്കുമരുന്നിനും അനധികൃത മദ്യവ്യാപാരത്തിനുമെതിരായ ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് കൂടുതൽ ശക്തമാക്കുമെന്നും എക്‌സൈസ് സേനയെ ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ പ്രാപ്തമാക്കുന്ന ഹ്രസ്വകാല, ദീർഘകാല പ്രവർത്തന പദ്ധതികൾ നടപ്പാക്കുമെന്നും
ഓണാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മയക്കുമരുന്നിനും അനധികൃത മദ്യവ്യാപാരത്തിനുമെതിരായ ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് കൂടുതൽ ശക്തമാക്കുമെന്നും എക്‌സൈസ് സേനയെ ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ പ്രാപ്തമാക്കുന്ന ഹ്രസ്വകാല, ദീർഘകാല പ്രവർത്തന പദ്ധതികൾ നടപ്പാക്കുമെന്നും എക്‌സൈസ്-സഹകരണ വകുപ്പ് മന്ത്രി എം ലിജു പറഞ്ഞു. എക്‌സൈസ് ആസ്ഥാനത്ത് നടന്ന ഉന്നതതല യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
എൻഫോഴ്സ്മെന്റ് സംവിധാനം ആധുനികവത്കരിക്കുന്നതിനും സാങ്കേതികവിദ്യയുടെ സഹായത്തോടെ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ കൂടുതൽ ഫലപ്രദമായി കണ്ടെത്തുന്നതിനായി എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നാർക്കോട്ടിക് ഡ്രഗ്‌സ് ഡിറ്റക്ഷൻ കിറ്റുകളും ബി.എസ്.എൻ.എൽ. സിം കാർഡുകളും മന്ത്രി വിതരണം ചെയ്തു.
ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ മുന്നൊരുക്കങ്ങളും സ്വീകരിക്കേണ്ട മുൻകരുതലുകളും യോഗം വിശദമായി വിലയിരുത്തി. അനധികൃത മദ്യനിർമാണം, കടത്ത്, മയക്കുമരുന്ന് വിതരണം എന്നിവ തടയുന്നതിനായി പരിശോധനകൾ ശക്തമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
മയക്കുമരുന്ന് കണ്ടെത്തുന്നതിനായി മൂന്ന് തരത്തിലുള്ള ആധുനിക ഡിറ്റക്ഷൻ സംവിധാനങ്ങൾ സേനയ്ക്ക് ലഭ്യമാക്കുന്നതെന്ന് മന്ത്രി അറിയിച്ചു. ലഹരിവസ്തുവിന്റെ സ്വഭാവം തിരിച്ചറിയുന്ന സബ്സ്റ്റൻസ് ഐഡന്റിഫിക്കേഷൻ കിറ്റ്, കെറ്റാമിൻ ഉൾപ്പെടുന്ന ലഹരിവസ്തുക്കളുടെ സാന്നിധ്യം വേഗത്തിൽ തിരിച്ചറിയാനുള്ള പരിശോധനാ കിറ്റുകൾ, ഉമിനീരിൽ നിന്നുതന്നെ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്താൻ കഴിയുന്ന പരിശോധനാ കിറ്റുകൾ എന്നിവയാണ് നിലവിൽ ലഭ്യമാക്കുന്നത്. സംസ്ഥാനത്തെ എക്‌സൈസ് റേഞ്ച് ഓഫീസുകളെ മാതൃകാ ഓഫീസുകളാക്കി മാറ്റും. എക്‌സൈസ് സേനയുടെ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ 41 പുതിയ വാഹനങ്ങൾ ലഭ്യമാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ പൂർത്തിയായി. സംസ്ഥാന എക്‌സൈസ് കെമിക്കൽ ലബോറട്ടറി സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഇതിനായി കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും തുടർനടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ലഹരി ഉപയോഗത്തിൽ നിന്ന് മോചിതരാകുന്നവരുടെ പുനരധിവാസത്തിനായി കേന്ദ്രസർക്കാർ ഫണ്ട് ഉൾപ്പെടെയുള്ള ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. സംസ്ഥാനത്തെ 14 ഡി-അഡിക്ഷൻ കേന്ദ്രങ്ങളിലെ സൈക്യാട്രിസ്റ്റുമാരുടെ അഭാവം പരിഹരിക്കുന്നതിന് ആവശ്യമായ തുക പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാരിന് സമർപ്പിക്കുമെന്നും ഡി-അഡിക്ഷൻ സേവനങ്ങൾ താലൂക്ക് തലത്തിലേക്കും വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. സർക്കാർ, സ്വകാര്യ, സന്നദ്ധ പുനരധിവാസ കേന്ദ്രങ്ങളുമായി സഹകരണം ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.
രാജ്യത്ത് ആദ്യമായി ഡി-അഡിക്ഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള പ്രത്യേക പോർട്ടൽ കേരളം നടപ്പാക്കിയതും അഭിമാനകരമായ നേട്ടമാണ്. ലഹരിവിരുദ്ധ ബോധവത്ക്കരണ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 4ന് പട്ടം സെന്റ് മേരീസ് സ്‌കൂളിൽ നടക്കും. പരിശീലനം ലഭിച്ച റിസോഴ്‌സ് പേഴ്‌സൺമാരുടെയും വിവിധ സാമൂഹിക-സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തത്തോടെ സംസ്ഥാനവ്യാപകമായി ബോധവത്ക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
‘വിമുക്തി-മയങ്ങില്ല കേരളം’ പദ്ധതിയുടെ ഭാഗമായി നിശ്ചിത കാലയളവിൽ എക്‌സൈസ് വകുപ്പ് ഏകദേശം 26,000 കേസുകൾ കൈകാര്യം ചെയ്തുവെന്നും വെറും 3,000 ഓളം ഉദ്യോഗസ്ഥരുള്ള സേനയാണ് പരിമിതികളിലും ഈ വലിയ ഉത്തരവാദിത്വം നിർവഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ 'വിമുക്തി - മയങ്ങില്ല കേരളം' പദ്ധതിയുടെ പുരോഗതിയും യോഗം വിലയിരുത്തി. ലഹരിവിരുദ്ധ ബോധവത്ക്കരണ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനും വിദ്യാലയങ്ങൾ, കോളേജുകൾ, തദ്ദേശസ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ എന്നിവയുടെ ഏകോപനത്തോടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനും തീരുമാനമായി. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ പുരോഗതിയും അവലോകനം ചെയ്ത മന്ത്രി, നിശ്ചയിച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഉദ്യേഗസ്ഥർക്ക് നിർദേശം നൽകി. എക്‌സൈസ് കമ്മീഷണർ സീറാം സാംബശിവ റാവു സ്വാഗതം ആശംസിച്ചു.