പട്ടിക ജാതിക്കാർക്ക് ഇത്തവണ ബഡ്ജറ്റിൽ അധിക തുക നീക്കിവച്ചു: മന്ത്രി കെ എ തുളസി 

അധഃസ്ഥിത സമൂഹത്തെ പൊതുധാരയിലേക്ക് കൈപ്പിടിച്ചുയർത്തുക എന്ന ലക്ഷ്യമാണ് ഈ സർക്കാരിനുള്ളതെന്നും അതുമായി സർക്കാർ മുന്നോട്ടുപോവുകയാണെന്നും പട്ടിക ജാതി-പട്ടിക വർഗ വികസന മന്ത്രി കെ എ തുളസി ടീച്ചർ.

 

അധഃസ്ഥിത സമൂഹത്തെ പൊതുധാരയിലേക്ക് കൈപ്പിടിച്ചുയർത്തുക എന്ന ലക്ഷ്യമാണ് ഈ സർക്കാരിനുള്ളതെന്നും അതുമായി സർക്കാർ മുന്നോട്ടുപോവുകയാണെന്നും പട്ടിക ജാതി-പട്ടിക വർഗ വികസന മന്ത്രി കെ എ തുളസി ടീച്ചർ. ഇത്തവണ ഒരു രൂപ പോലും പട്ടിക ജാതി വിഭാഗങ്ങൾക്ക് വെട്ടി കുറക്കാതെയാണ് ബജറ്റ് അവതരിപ്പിച്ചത്. അധികമായി തുക നീക്കി വയ്ക്കുകയും ചെയ്തു. അതുപോലെ വിദ്യാർത്ഥികൾക്ക് കുടിശ്ശികയില്ലാതെ മുഴുവൻ ഇ ഗ്രാന്റും കൊടുത്തു. പട്ടികജാതി വിഭാഗങ്ങൾക്കുള്ള ഭവന നിർമാണ പദ്ധതി എത്രയും വേഗം തുടങ്ങും. ഇതിനുള്ള എല്ലാ മാർഗ നിർദ്ദേശങ്ങളും തയ്യാറായിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ പദ്ധതികൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കും. സ്ത്രീകൾക്ക് സ്വയംതൊഴിൽ പദ്ധതിക്ക് 10 ലക്ഷം സബ്സിഡി നൽകുന്ന പദ്ധതിയും സർക്കാർ നടപ്പാക്കുന്നുണ്ട്. എന്നാൽ പല കാലത്തും പല പദ്ധതികളും സർക്കാരുകൾ നടപ്പാക്കിയിട്ടുണ്ടെങ്കിലും അവയെല്ലാം ഉദ്ദേശിച്ച വ്യാപ്തിയിലും ലക്ഷ്യത്തിലും എത്തിയോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

പട്ടികജാതി വികസന വകുപ്പ് സംഘടിപ്പിച്ച മഹാത്മാ അയ്യൻകാളിയുടെ 163ാ മത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി  വെള്ളയമ്പലം അയ്യൻകാളി സ്‌ക്വയറിൽ  നടന്ന അനുസ്മരണ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.ലോകത്താദ്യമായി ഒരു കർഷക സമരത്തിന് നേതൃത്വം നൽകിയ നേതാവാണ് അയ്യൻകാളിയെന്നും അതിന്റെ ഒരു പ്രത്യേകത അത് വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയായിരുന്നുവെന്നതാണെന്നും ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു.

അയ്യൻകാളിയുടെ പേരിൽ വെള്ളയമ്പലത്തെ പ്രതിമയും വി ജെ ടി ഹാളും മാത്രമാണുള്ളതെന്നും അതിനു പുറമെ അയ്യൻകാളി പഠന ഗവേഷണ കേന്ദ്രവും മ്യൂസിയവും തിരുവനന്തപുരത്ത് സ്ഥാപിക്കണെമെന്നും ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എം പി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.എം വിൻസെന്റ് എം എൽ എ, വാർഡ് കൗൺസിലർ കെ ആർ ക്ലീറ്റസ് തുടങ്ങിയവർ സംസാരിച്ചു. പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ഹിമ കെ സ്വാഗതവും അഡിഷണൽ ഡയറക്ടർ വി സജീവ് നന്ദിയും പറഞ്ഞു. വകുപ്പ് ജീവനക്കാരും മറ്റ് പ്രമുഖരും പങ്കെടുത്തു.