വാഹനങ്ങളില്‍ കൂളിങ് ഫിലിം ഒട്ടിച്ചാല്‍ കര്‍ശന നടപടി; ഗതാഗത മന്ത്രി ആന്റണി രാജു

വാഹനങ്ങളുടെ മുന്നില്‍ സേഫ്റ്റി ഗ്ലാസുകളില്‍ കുറഞ്ഞത് 70 ശതമാനവും വശങ്ങളില്‍ 50 ശതമാനവും സുതാര്യത ഉറപ്പ് വരുത്തണമെന്ന് കേന്ദ്ര മോട്ടോര്‍ വാഹനചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്
 

തിരുവനന്തപുരം: വാഹനങ്ങളിലെ ഗ്ലാസുകളില്‍ സണ്‍ ഫിലിം ഒട്ടിക്കുവാന്‍ അനുമതിയില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ വാഹനങ്ങളില്‍ സണ്‍ ഫിലിം ഉപയോഗിക്കാന്‍ നിയമം അനുവദിക്കാത്തതിനാല്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മന്ത്രി ആന്റണി രാജു ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.

വാഹനങ്ങളുടെ മുന്നില്‍ സേഫ്റ്റി ഗ്ലാസുകളില്‍ കുറഞ്ഞത് 70 ശതമാനവും വശങ്ങളില്‍ 50 ശതമാനവും സുതാര്യത ഉറപ്പ് വരുത്തണമെന്ന് കേന്ദ്ര മോട്ടോര്‍ വാഹനചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂളിങ് ഫിലിം, റ്റിന്റഡ് ഫിലിം, ബ്ലാക്ക് ഫിലിം എന്നിവ വാഹനങ്ങളുടെ ഗ്ലാസുകളില്‍ ഒട്ടിക്കരുത് എന്ന് കോടതി വിധിയും നിലവിലുണ്ട്. 

നിലവിലെ നിയമം ദുര്‍വ്യാഖ്യാനം ചെയ്ത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം. ഗ്ലെയിസിങ് പ്ലാസ്റ്റിക് ഒട്ടിക്കുന്നത് സംബന്ധിച്ച് ആവശ്യമെങ്കില്‍ നിയമോപദേശം തേടുമെന്നു മന്ത്രി വ്യക്തമാക്കി.