അരിക്കൊമ്പന്‍ കാട്ടാനയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ആശങ്ക വേണ്ടെന്ന് :  മന്ത്രി എ കെ ശശീന്ദ്രന്‍

 

അരിക്കൊമ്പന്‍ കാട്ടാനയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ ആശങ്ക വേണ്ടെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. ആനയുടെ ശരീരത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറില്‍ നിന്ന് സിഗ്നലുകള്‍ ലഭിക്കുന്നില്ലെന്ന വാര്‍ത്ത തെറ്റാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അരിക്കൊമ്പനെ നിരീക്ഷിക്കുന്നുണ്ടെന്നും എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

അരിക്കൊമ്പന്‍ കാട്ടാന തിരികെ പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് നീങ്ങുന്നതായി റേഡിയോ കോളറില്‍ നിന്ന് ലഭിക്കുന്ന സൂചന. നിലവില്‍ തമിഴ്‌നാട് വനമേഖലയിലെ മേഘമലയിലാണ് ഇപ്പോള്‍ അരികൊമ്പനുള്ളത്. അതിര്‍ത്തിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് മേഘമല.


കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഖമലയുടെ പല പ്രദേശങ്ങളിലായി അരിക്കൊമ്പനുള്ളതിനാല്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്. വനത്തിനുള്ളിലാണെങ്കിലും വനംവകുപ്പിനും സാധാരണക്കാരായ ജനങ്ങള്‍ക്കും തലവേദനയാണ് അരിക്കൊമ്പന്റെ സാന്നിധ്യം.