'മധ്യവേനല്‍ അവധി ഒരുമാസമായി വെട്ടിക്കുറച്ചു'; വ്യാജ വർത്തയെന്ന് വിദ്യാഭ്യാസ വകുപ്പ്

മുന്‍ നിശ്ചയിച്ച പ്രകാരം തന്നെയായിരിക്കും അവധിയെന്നും ഇതില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ വാസുകി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ വ്യാജരേഖ ചമച്ചാണ് തെറ്റായ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുന്നത്.

 

തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മധ്യവേനല്‍ അവധി ഒരു മാസമായി വെട്ടിക്കുറച്ചെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. മുന്‍ നിശ്ചയിച്ച പ്രകാരം തന്നെയായിരിക്കും അവധിയെന്നും ഇതില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ വാസുകി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

വിദ്യാഭ്യാസ വകുപ്പിന്റെ പേരില്‍ വ്യാജരേഖ ചമച്ചാണ് തെറ്റായ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുന്നത്. വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്കിടയില്‍ അനാവശ്യമായ ആശയക്കുഴപ്പവും പരിഭ്രാന്തിയും സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണിതെന്നും  സെക്രട്ടറി വ്യക്തമാക്കി.
അവധി സംബന്ധിച്ച് സര്‍ക്കാര്‍ യാതൊരുവിധ പുതിയ ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ പേരും പദവിയും ദുരുപയോഗം ചെയ്ത് വ്യാജരേഖ നിര്‍മ്മിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കുറ്റക്കാരെ കണ്ടെത്തുന്നതിനായി സംസ്ഥാന പൊലീസ് മേധാവിക്ക് ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള അറിയിപ്പുകള്‍ അല്ലാതെ ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും അവ പങ്കുവെക്കരുതെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് അഭ്യര്‍ഥിച്ചു.