മെസ്സി സന്ദര്‍ശന വിവാദത്തില്‍ നിര്‍ണായക കണ്ടെത്തല്‍; സ്‌പോണ്‍സര്‍ വന്‍ തോതില്‍ ധനസമാഹരണം നടത്തി

ഭീമമായ തുകയ്ക്ക് വായ്പ രേഖയോ നികുതി രേഖയോ ഇല്ല.

 

കൈമാറിയ പണം സ്‌പോണ്‍സറുടേത് അല്ലെന്നും പുറത്തെ രണ്ടു സ്ഥാപനങ്ങളില്‍ നിന്ന് 206 കോടിയിലേറെ പണം സ്‌പോണ്‍സറുടെ അക്കൗണ്ടിലേക്ക് എത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്.

മെസ്സിയെ കേരളത്തില്‍ എത്തിക്കാമെന്നതിന്റെ പേരില്‍ നടന്ന തട്ടിപ്പില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മെസ്സിയുടെ വരവിന്റെ പേരില്‍ സ്‌പോണ്‍സര്‍ വന്‍തോതില്‍ ധന സമാഹരണം നടത്തി എന്ന് ജിഎസ്ടി വകുപ്പ് കണ്ടെത്തി. കൈമാറിയ പണം സ്‌പോണ്‍സറുടേത് അല്ലെന്നും പുറത്തെ രണ്ടു സ്ഥാപനങ്ങളില്‍ നിന്ന് 206 കോടിയിലേറെ പണം സ്‌പോണ്‍സറുടെ അക്കൗണ്ടിലേക്ക് എത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, ഭീമമായ തുകയ്ക്ക് വായ്പ രേഖയോ നികുതി രേഖയോ ഇല്ല. അടിമുടി അവ്യക്തമായ പണം കൈമാറ്റത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നും ജിഎസ്ടി വകുപ്പ് ആവശ്യപ്പെട്ടു.

രണ്ട് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നാണ് സ്‌പോണ്‍സര്‍ പണം സമാഹരിച്ചതെന്നാണ് ജിഎസ്ടി വകുപ്പിന്റെ കണ്ടെത്തല്‍. സ്‌പോണ്‍സറുടെ അക്കൗണ്ടില്‍ എത്തിയത് 206 കോടിയാണ്. രണ്ട് സ്ഥാപനങ്ങളും പണം വായ്പയായി നല്‍കി എന്നതിന് രേഖകളില്ല. കൂടാതെ സ്‌പോണ്‍സറുടെ അക്കൗണ്ടില്‍ എത്തിയ പണം ഉടന്‍ മാറ്റുകയും ചെയ്തു. പണം വന്നതില്‍ ദുരൂഹതയുണ്ടെന്ന് ജിഎസ്ടി വകുപ്പ് കണ്ടെത്തലില്‍ വ്യക്തമാക്കി. ഫെമ നിയമം ഉള്‍പ്പെടെ ലംഘിച്ചോ എന്ന് പരിശോധിക്കണം എന്നാവശ്യപ്പെട്ട ജിഎസ്ടി അന്വേഷണ സംഘം സ്‌പോണ്‍സറുടെ അക്കൗണ്ട്, ഇടനില അക്കൗണ്ട് ആയി പ്രവര്‍ത്തിച്ചോ എന്നും സംശയം പ്രകടിപ്പിച്ചു. അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് ജിഎസ്ടി പ്രത്യേക അന്വേഷണം സംഘം റിപ്പോര്‍ട്ട് നല്‍കി.