മെസ്സിയുടെ കേരള സന്ദർശന വിവാദം; വിദേശത്തേക്ക് കോടികള്‍ അയച്ചതായി കണ്ടെത്തൽ; കേസെടുത്ത് ഇഡി
മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംനല്‍കി നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ സ്‌പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി(ആർബിസി)ക്കെതിരേ കേസെടുത്ത് ഇഡി. വിദേശനാണ്യ വിനിമയ ചട്ടപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
തിരുവനന്തപുരം: മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനംനല്‍കി നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ സ്‌പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി(ആർബിസി)ക്കെതിരേ കേസെടുത്ത് ഇഡി. വിദേശനാണ്യ വിനിമയ ചട്ടപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിദേശത്തേക്ക് കോടികള്‍ അയച്ചതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇഡി നടപടി. ഏകദേശം 126 കോടിയോളം രൂപ വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
മെസിയുടെ സന്ദര്‍ശനം വിവാദമായപ്പോള്‍ തന്നെ ഇഡി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. പിന്നീട് മെസിയുടെ സന്ദര്‍ശനത്തിന്റെ പേരില്‍ വന്‍ സാമ്പത്തിക ഇടപാട് നടന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് ഇഡി കേസെടുത്തത്.
വിദേശത്തേക്ക് പണമയച്ചതുമായി ബന്ധപ്പെട്ട നിര്‍ണായക കരാര്‍ രേഖകളും മറ്റു സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളും ഇഡി ഇതിനകം ശേഖരിച്ചിട്ടുണ്ട്. എസ്ബിഐ വഴിയാണ് ഈ പണം വിദേശത്തേക്കയച്ചിരിക്കുന്നത് എന്നതിന്റെ രേഖകള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ 126 കോടി രൂപയുടെ വിദേശ കൈമാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന ജിഎസ്ടി വകുപ്പും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്. സേവന നികുതിയിനത്തില്‍ 22 കോടിയോളം രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ട് ജിഎസ്ടി വകുപ്പ് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് നേരത്തേ കത്ത് നല്‍കിയിരുന്നു. നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫെമ ലംഘന കേസിന് പുറമേ, കൂടുതല്‍ ഗുരുതര സ്വഭാവമുള്ള പി.എം.എല്‍.എ. കേസാക്കി ഇതിനെ മാറ്റുന്നതിനുള്ള സാധ്യതകളും ഇ.ഡി. പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഇതിനായി സംസ്ഥാനത്ത് വിജിലന്‍സോ മറ്റു അന്വേഷണ ഏജന്‍സികളോ ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്യണം.