പയ്യന്നൂരിലെ ചികിത്സാ പിഴവ്: കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷന്‍

സംഭവത്തില്‍ പൊലീസിനോട് ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.

 

അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനുമായി അടുത്ത ദിവസം തന്നെ കൂടിക്കാഴ്ച നടത്തുമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ വി മനോജ് കുമാര്‍ പറഞ്ഞു.

പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി ബാലാവകാശ കമ്മീഷന്‍. കുട്ടികളുടെ രക്ഷിതാക്കളുടെ മൊഴി ബാലാവകാശ കമ്മീഷന്‍ രേഖപ്പെടുത്തി. ഗുരുതര അനാസ്ഥയും വീഴ്ചയും സംഭവിച്ചതായാണ് ബാലാവകാശ കമ്മീഷന്റെ പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ പൊലീസിനോട് ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.

അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനുമായി അടുത്ത ദിവസം തന്നെ കൂടിക്കാഴ്ച നടത്തുമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ വി മനോജ് കുമാര്‍ പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഓണ്‍ലൈനായി വിളിച്ച് ചേര്‍ക്കും. എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്ന കാര്യം കമ്മീഷന്‍ പരിശോധിക്കും. ആശുപത്രിയുടെ ഭാഗത്തുനിന്ന് അശ്രദ്ധ സംഭവിച്ചതായാണ് കുട്ടിയുടെ മാതാപിതാക്കളോട് സംസാരിച്ചതില്‍ നിന്ന് മനസിലാകുന്നത്. ആശുപത്രിയുടെ ഭാഗത്തുനിന്ന് അലംഭാവം സംഭവിച്ചിട്ടുണ്ടെന്നും ബാലാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
ഇക്കഴിഞ്ഞ പത്താം തീയതിയായിരുന്നു ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒന്നര വയസുകാരന്‍ മരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു കുഞ്ഞിന്റെ മരണം.
ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അനസ്തേഷ്യ ഡോക്ടര്‍ ഡോ. അഞ്ജലി പൊതുവാളിനെതിരെ പൊലീസ് കേസെടുത്തിരുന്നു.