വൈറൽ താരത്തിന്റെ വിവാഹ വിവാദം ; കേരള പോലീസിൽ നിന്ന് രേഖകൾ തേടി മധ്യപ്രദേശ് പോലീസ്
കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തെച്ചൊല്ലിയുള്ള വിവാദം കടുക്കുന്നതിനിടെ, കേരള പോലീസിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടാൻ മധ്യപ്രദേശ് പോലീസ് തീരുമാനിച്ചു. തിരുവനന്തപുരത്ത് നടന്ന വിവാഹത്തിന്റെ സർട്ടിഫിക്കറ്റും
കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തെച്ചൊല്ലിയുള്ള വിവാദം കടുക്കുന്നതിനിടെ, കേരള പോലീസിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടാൻ മധ്യപ്രദേശ് പോലീസ് തീരുമാനിച്ചു. തിരുവനന്തപുരത്ത് നടന്ന വിവാഹത്തിന്റെ സർട്ടിഫിക്കറ്റും പെൺകുട്ടി ഹാജരാക്കിയ രേഖകളും പരിശോധിക്കും. വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ കണ്ടെത്തലിനെത്തുടർന്ന് ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതേത്തുടർന്നാണ് കേരളത്തിൽ രജിസ്റ്റർ ചെയ്ത രേഖകൾ ശേഖരിക്കാൻ അന്വേഷണസംഘം ഒരുങ്ങുന്നത്.
വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ്സ് മാത്രമേ പ്രായമുള്ളൂ എന്നാണ് കമ്മീഷന്റെ അന്വേഷണത്തിൽ വ്യക്തമായത്. മഹേശ്വർ സർക്കാർ ആശുപത്രിയിലെ ജനന സർട്ടിഫിക്കറ്റ് പ്രകാരം 2009 ഡിസംബറിലാണ് പെൺകുട്ടി ജനിച്ചത്. എന്നാൽ, കേരളത്തിൽ ഹാജരാക്കിയ രേഖകളിൽ 2008 ജനുവരിയാണ് ജനനതീയതിയായി കാണിച്ചിരിക്കുന്നത്. ഈ രേഖകൾ വ്യാജമാണെന്നാണ് കമ്മീഷന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാൻ കേരള ഡിജിപിക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, പരാതി കൈകാര്യം ചെയ്തതിൽ തങ്ങൾക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് കേരള പോലീസിന്റെ റിപ്പോർട്ട്. പെൺകുട്ടി നേരിട്ട് സ്റ്റേഷനിലെത്തി നൽകിയ ആധാർ കാർഡ് പരിശോധിച്ചപ്പോൾ അതിൽ 18 വയസ്സ് പൂർത്തിയായതായി കണ്ടിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. ആധാർ പോർട്ടൽ വഴി ഇത് സ്ഥിരീകരിച്ചിരുന്നുവെന്നും ആധാർ നമ്പറുള്ള ജനന സർട്ടിഫിക്കറ്റാണ് ഹാജരാക്കിയതെന്നും റിപ്പോർട്ടിലുണ്ട്. പിതാവിനൊപ്പമാണ് പെൺകുട്ടി സ്റ്റേഷനിലെത്തിയതെന്നും ആ സമയത്ത് തട്ടിക്കൊണ്ടുപോയെന്ന പരാതി ഉണ്ടായിരുന്നില്ലെന്നും പോലീസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.