'മഞ്ജുവാര്യരും ദിലീപും തമ്മിൽ വേർപിരിയാൻ കാരണം കാവ്യാ മാധവനുമായി നടന്ന ചാറ്റിങ്ങ് മഞ്ജു കണ്ടെത്തിയതാണ്'; അഭിഭാഷക ടി ബി മിനി
നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിന് കുറ്റം ചെയ്യാനുള്ള പ്രേരണയുണ്ടായിരുന്നുവെന്ന് അതിജീവിതയുടെ അഭിഭാഷക ടി ബി മിനി. എട്ടാം പ്രതിക്ക് മാത്രം പ്രേരണ ഉണ്ടായില്ല എന്ന് കോടതി വിധിയിൽ പറയുകയാണെന്നും
തൃശൂർ: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിന് കുറ്റം ചെയ്യാനുള്ള പ്രേരണയുണ്ടായിരുന്നുവെന്ന് അതിജീവിതയുടെ അഭിഭാഷക ടി ബി മിനി. എട്ടാം പ്രതിക്ക് മാത്രം പ്രേരണ ഉണ്ടായില്ല എന്ന് കോടതി വിധിയിൽ പറയുകയാണെന്നും എന്നാൽ പ്രേരണ തെളിയിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി സാക്ഷികളെ തങ്ങൾ ഹാജരാക്കിയിരുന്നുവെന്നും ടി ബി മിനി പറഞ്ഞു. അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം നടന്ന പരിപാടിയിലായിരുന്നു മിനിയുടെ വെളിപ്പെടുത്തൽ.
'എട്ടാം പ്രതിയുടെ മോട്ടീവ് എന്നത് കാവ്യാമാധവനുമായുള്ള ബന്ധം അതിജീവിത മഞ്ജുവാര്യരുടെ അടുത്ത് പറഞ്ഞതാണ്. അതിന് നിരവധി സാക്ഷികളെ ഞങ്ങൾ ഹാജരാക്കിയുണ്ട്. ചില ആളുകൾ പറയുകയാണ് 20 സാക്ഷികൾ കൂറുമാറിയെന്ന്. 261 സാക്ഷികളിൽ 20 പേര് കൂറുമാറി. ഈ കൂറുമാറിയവർ ആരാണ്, ആരായിരുന്നു? ദിലീപിന്റെ ഭാര്യ, അനിയൻ, അളിയൻ, ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്തും നടനുമായ സിദ്ദീഖ്, ദിലീപിന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായ ഇടവേള ബാബു… അത്തരം ആളുകൾ കൂറുമാറും. എങ്കിലും പല കാര്യങ്ങൾ കണ്ടെത്താൻ പോലീസ് ചില ആളുകളെ സാക്ഷിയാക്കി ചേർക്കും. അതാണ് ഇൻവെസ്റ്റിഗേഷൻ എന്ന് പറയുന്നത്. ഇൻവെസ്റ്റിഗേഷനും എൻക്വയറിയും തമ്മിൽ വ്യത്യാസമുണ്ട്. ഈ തെളിവുകൾ എല്ലാം പറഞ്ഞിട്ട് മേഡം പറയുയാണ് ദേർ ഈസ് നോ മോട്ടീവ്', ടി ബി മിനി പറഞ്ഞു.
മഞ്ജുവാര്യരും ദിലീപും തമ്മിൽ വേർപിരിയാൻ കാരണം, ദിലീപും കാവ്യാ മാധവനും തമ്മിൽ നടന്ന ചാറ്റിങ്ങ് മഞ്ജുവാര്യർ കണ്ടെത്തിയതാണെന്നും ടി ബി മിനി പറഞ്ഞു. ഈ ചാറ്റ് ദിലീപ് തന്നെ മഞ്ജുവാര്യർക്ക് നൽകിയ പഴയ മൊബൈലിൽ നിന്നാണ് കണ്ടെത്തിയതെന്നും അഭിഭാഷക പറഞ്ഞു. മഞ്ജുവാര്യർ ഇക്കാര്യം കോടതിയിൽ പറഞ്ഞു. ഗീതുമോഹൻദാസും അതിജീവിതയുമെല്ലാം ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും സാഹചര്യ തെളിവുകൾ എല്ലാം കൊടുത്തിരുന്നുവെന്നും അഭിഭാഷക വ്യക്തമാക്കി. കാവ്യമാധവന്റെ അമ്മയുമായി മഞ്ജുവാര്യർ ഇക്കാര്യം സംസാരിച്ചിരുന്നു. പ്രതിക്ക് അതിജീവിതയോട് ഉണ്ടാകാനുള്ള വൈരാഗ്യത്തിന്റെ മോട്ടീവ് ഇതാണെന്നും മിനി പറഞ്ഞു.
'ഈ കാര്യങ്ങൾ എല്ലാം പറഞ്ഞതിന് ശേഷം പ്രതി ഒരു ഡിവോഴ്‌സ് പെറ്റീഷൻ കൊടുത്തിരുന്നുവെന്നാണ് കോടതി പറഞ്ഞത്. ആരൊക്കെയോ ഇടപെട്ട് അത് ജോയിൻ ഡിവോഴ്‌സിലേക്ക് എത്തി. ആദ്യം നൽകിയ ഡിവോഴ്‌സ് പെറ്റീഷനിൽ എഴുതിയ മുഴുവൻ ആരോപണവും ഞാൻ പിൻവലിക്കുന്നുവെന്നാണ് ജോയിന്റ് ഡിവോഴ്‌സ് പെറ്റീഷനിൽ പറഞ്ഞിരിക്കുന്നത്. ആ പെറ്റീഷനും പിൻവലിക്കുന്നുവെന്ന് പ്രതി പറഞ്ഞു. അങ്ങനെ വരുമ്പോൾ ആ പെറ്റീഷൻ എവിഡൻസിന് വാല്യൂ ഉണ്ടാവില്ല. പക്ഷേ നമ്മുടെ മേഡം പറയുന്നത് ആദ്യത്തേതാണ് എവിഡൻസിൽ എടുക്കു എന്നാണ്', ടി ബി മിനി പറഞ്ഞു.
ആളുകൾക്ക് മിനിമം കോമൺ സെൻസ് വേണമെന്നും തങ്ങൾ തോറ്റിട്ടില്ലെന്നും മിനി വ്യക്തമാക്കി. നമ്മുടെ അതിജീവിത വിജയിച്ചിരിക്കുകയാണ്. ലോകം മുഴുവനുള്ള മലയാളികൾ എന്നോട് വിളിച്ച് മാഡം എത്ര പൈസ വേണം, ഞങ്ങളുടെ പ്രാർത്ഥനകളുണ്ട്, ഞങ്ങളുടെ മക്കളുടെ കണ്ണീരുണ്ട്, ഞങ്ങളുടെ കുടുംബത്തിലെ കണ്ണീരുണ്ട്, നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട് എന്ന് പറഞ്ഞുകൊണ്ടേയിരിക്കുകയാണെന്നും മിനി പറഞ്ഞു. താൻ കോടതി വിധിയെ വിമർശിക്കുന്നില്ലെന്നും ഫെയർ ക്രിട്ടിസിസമാണ് നടത്തുന്നതെന്നും ടി ബി മിനി പറഞ്ഞു.