തിരുവനന്തപുരത്ത് ഭാര്യയെയും ഭാര്യവീട്ടുകാരെയും ആക്രമിച്ചു; യുവാവും സഹായികളും പിടിയിൽ
തിരുവനന്തപുരം: കുടുംബ വഴക്കിനെ തുടർന്ന് മാരകായുധങ്ങളുമായി ഭാര്യയെയും ഭാര്യവീട്ടുകാരെയും ആക്രമിച്ച സംഭവത്തിൽ നിരവധി കേസുകളിലെ പ്രതിയും സഹായികളും പിടിയിൽ.പേട്ട സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള കടകംപള്ളി തോപ്പിൽ വീട്ടിൽ അനന്തു ഷാജി (23), ചാക്ക സ്വദേശി അനു വി. എസ്. (ടാപ്പർ ഉണ്ണി, 34), വിളപ്പിൽശാല സ്വദേശി ശങ്കർ. എസ്. (കണ്ണൻ, 44) എന്നിവരാണ് നെടുമങ്ങാട് നിന്ന് പിടിയിലായത്.
തുമ്പ പോലീസ് ആണ് പ്രതികളെ പിടികൂടിയത്.സംഭവത്തിന് ശേഷം ഒളിവിൽ പോയ അനന്തുവിന് താമസ സൗകര്യവും മറ്റ് സഹായങ്ങളും നൽകിയതിനാണ് അനു, ശങ്കർ എന്നിവരെയും പിടികൂടി പോലീസ് പ്രതി ചേർത്തത്. അനന്തുവിനെതിരെ തുമ്പ, പേട്ട സ്റ്റേഷനുകളിലായി എട്ടോളം കേസുകൾ നിലവിലുണ്ട്.
അനന്തു ഷാജിയും ഭാര്യയുമായി തർക്കം നിലനിന്നിരുന്നു. ഇതേ തുടർന്നാണ് ആറ്റിപ്ര പുല്ലുകാടുള്ള ഭാര്യവീട്ടിൽ അതിക്രമിച്ചു കയറി കൈയിൽ കരുതിയിരുന്ന കത്തി, ബിയർ കുപ്പി, കമ്പിവടി എന്നിവ ഉപയോഗിച്ച് ഭാര്യയെയും മാതാപിതാക്കളെയും സഹോദരിയെയും ആക്രമിക്കുകയായിരുന്നു.