യുവതിയുടെ നഗ്ന ഫോട്ടോകൾ പ്രചരിപ്പിച്ച മലപ്പുറം സ്വദേശിയായ യുവാവ് അറസ്റ്റിൽ
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയുമായി പ്രണയം നടിച്ച് വിവാഹവാഗ്‌ദാനം നൽകി നഗ്ന ചിത്രങ്ങൾ കൈക്കലാക്കി യുവതിയുടെ കൂട്ടുകാരികൾക്കും മറ്റും
മാനന്തവാടി : ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയുമായി പ്രണയം നടിച്ച് വിവാഹവാഗ്‌ദാനം നൽകി നഗ്ന ചിത്രങ്ങൾ കൈക്കലാക്കി യുവതിയുടെ കൂട്ടുകാരികൾക്കും മറ്റും അയച്ചു നൽകിയ യുവാവ് പിടിയിൽ. മലപ്പുറം, എടപ്പാൾ, വട്ടംകുളം, പുതൃകാവിൽ വീട്ടിൽ, പി. സഹദ് (19)നെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയോട് പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി ലൈംഗിക ഉദ്ദേശത്തോടുകൂടി യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ കൈവശപ്പെടുത്തുകയും പിന്നീട് ഇയാളെ യുവതി ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതിന്റെ വിരോധത്തിൽ പരാതിക്കാരിയുടെ സുഹൃത്തിന് നഗ്നചിത്രങ്ങൾ അയച്ചു നൽകി പരാതിക്കാരിക്ക് മാനഹാനി വരുത്തുകയായിരുന്നു.
പരാതി ലഭിച്ചയുടനെ കേസെടുത്ത പോലീസ് കൃത്യമായ അന്വേഷണം ആരംഭിച്ചു. നാല് വ്യത്യസ്ത ഇൻസ്റ്റഗ്രാം ഐഡികൾ വഴിയാണ് പ്രതി യുവതിയെ ബന്ധപ്പെട്ടിരുന്നത്. ഇൻസ്റ്റഗ്രാം ഐഡി നിർമിക്കാൻ ഉപയോഗിച്ച ഫോൺ നമ്പർ പോലീസ് കണ്ടെത്തിയെങ്കിലും അത് പ്രതിയുടേതായിരുന്നില്ല. തുടർന്ന് നടത്തിയ കൃത്യമായ അന്വേഷണത്തിനോടുവിലാണ് ഇയാൾ വലയിലാകുന്നത്.
മൊബൈൽ ടെക്‌നീഷൻ കോഴ്‌സ് പഠിച്ച ഇയാൾ റിപ്പയർ ചെയ്യാൻ ഏൽപിച്ച ഫോണിലുണ്ടായിരുന്ന സിം നമ്പർ ഉപയോഗിച്ച് ഉടമയുടെ അറിവോ സമ്മതമോ കൂടാതെ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ നിർമ്മിക്കുകയായിരുന്നു.
ഇൻസ്‌പെക്ടർ എസ്.എച്ച്. ഓ പി. റഫീഖിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർമാരായ ജിതിൻകുമാർ, കെ സിൻഷ, ജോയ്സ് ജോൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ റോബിൻ ജോർജ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടുകൂടിയത്. മൊബൈൽ ഫോണുകൾ റിപ്പയർ ചെയ്യാൻ ഏല്പിക്കുമ്പോൾ കൃത്യമായ ജാഗ്രത പുലർത്തണമെന്ന് പോലീസ് അറിയിച്ചു.