മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്ക് നാല് പുതിയ മെത്രാപ്പോലീത്താമാരെ തെരഞ്ഞെടുത്തു


ഫാ. എല്‍ദോസ് എ.എ., ഫാ. സാംജി റ്റി. ജോര്‍ജ്, ഫാ. ഷിബു വേണാട് മത്തായി, ഫാ. തോമസ് പോള്‍ റമ്പാന്‍ എന്നിവരാണ് നിയുക്ത മെത്രാപ്പോലീത്താമാര്‍

 

വെട്ടിക്കല്‍ ദയറായിലെ സെന്റ് ഗ്രീഗോറിയോസ് നഗറില്‍ ചേര്‍ന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനില്‍ നടന്ന വോട്ടെടുപ്പിലൂടെയാണ് പുതിയ ഇടയശ്രേഷ്ഠരെ കണ്ടെത്തിയത്.

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്ക് നാല് പുതിയ മെത്രാപ്പോലീത്താമാരെ തെരഞ്ഞെടുത്തു. വെട്ടിക്കല്‍ ദയറായിലെ സെന്റ് ഗ്രീഗോറിയോസ് നഗറില്‍ ചേര്‍ന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനില്‍ നടന്ന വോട്ടെടുപ്പിലൂടെയാണ് പുതിയ ഇടയശ്രേഷ്ഠരെ കണ്ടെത്തിയത്.


ഫാ. എല്‍ദോസ് എ.എ., ഫാ. സാംജി റ്റി. ജോര്‍ജ്, ഫാ. ഷിബു വേണാട് മത്തായി, ഫാ. തോമസ് പോള്‍ റമ്പാന്‍ എന്നിവരാണ് നിയുക്ത മെത്രാപ്പോലീത്താമാര്‍. അസോസിയേഷന്‍ പ്രസിഡന്റായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായാണ് വിജയികളുടെ പേരുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

സഭാ മാനേജിംഗ് കമ്മിറ്റി നാമനിര്‍ദേശം ചെയ്ത ആറ് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇന്ത്യയുടെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് മുന്‍ മേധാവി കെ.റ്റി. ചാക്കോ ഐ.എ.എസ്. മുഖ്യ വരണാധികാരിയായി തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് നേതൃത്വം നല്‍കി. വിദേശരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്കായി ഓണ്‍ലൈന്‍ വോട്ടിംഗ് സൗകര്യവും, നേരിട്ടെത്തിയവര്‍ക്കായി ബാലറ്റ് വോട്ടിംഗും ഏര്‍പ്പെടുത്തിയിരുന്നു.

സമ്മേളനത്തില്‍ അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ നോട്ടീസ് കല്‍പ്പന വായിച്ചു. വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍, അല്‍മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം എന്നിവര്‍ അനുശോചന പ്രമേയങ്ങള്‍ അവതരിപ്പിച്ചു. എം.എല്‍.എമാരായ ചാണ്ടി ഉമ്മന്‍, റെജി ചെറിയാന്‍, അബിന്‍ വര്‍ക്കി തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. തെരഞ്ഞെടുക്കപ്പെട്ട നിയുക്ത മെത്രാപ്പോലീത്താമാരുടെ സ്ഥാനാരോഹണ ചടങ്ങുകളുടെ തീയതിയും വേദിയും പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് ചേര്‍ന്ന് തീരുമാനിക്കും.