മലബാര്‍ കലാപവും മാറാടും മറക്കില്ലെന്ന് ലേഖനം; ലീഗിനെതിരെ വിമര്‍ശനം യോഗനാദം എഡിറ്റോറിയലില്‍

മുസ്ലിം ലീഗിന്റെ വര്‍ഗീയതയെ എതിര്‍ത്തതിന് തന്നെ തെരുവില്‍ അധിക്ഷേപിച്ചുവെന്നും ലേഖനത്തില്‍ പറയുന്നു.

 

അധികാരം ഉറപ്പായതോടെ മുസ്ലീം ലീഗ് കടുത്ത ഹിന്ദു വിരുദ്ധതയിലേക്ക് മാറിയെന്ന് വെള്ളാപ്പള്ളി ലേഖനത്തില്‍ ആരോപണമുന്നയിക്കുന്നു.

മുസ്ലീം ലീഗിനെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശന്‍. യോ?ഗനാദം എഡിറ്റോറിയലിലാണ് രൂക്ഷ വിമര്‍ശനം. മലബാര്‍ കലാപവും മാറാടും മറക്കില്ലെന്ന തലക്കെട്ടില്‍ എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അധികാരം ഉറപ്പായതോടെ മുസ്ലീം ലീഗ് കടുത്ത ഹിന്ദു വിരുദ്ധതയിലേക്ക് മാറിയെന്ന് വെള്ളാപ്പള്ളി ലേഖനത്തില്‍ ആരോപണമുന്നയിക്കുന്നു. ലീഗിന്റെ മതേതര നിലപാടിനെ എതിര്‍ക്കുന്നവരെ മുസ്ലിം വിരുദ്ധരാക്കിയെന്നും മുസ്ലിം ലീഗിന്റെ വര്‍ഗീയതയെ എതിര്‍ത്തതിന് തന്നെ തെരുവില്‍ അധിക്ഷേപിച്ചുവെന്നും ലേഖനത്തില്‍ പറയുന്നു.
യുഡിഎഫ് അധികാരത്തിലേറും മുന്‍പ് മുസ്ലീം ലീഗ് കേരളം ഭരിച്ചു തുടങ്ങി. ഭരണത്തിന്റെ മറവില്‍ മതതീവ്രവാദികള്‍ക്ക് സംരക്ഷണമൊരുക്കാനാണ് ശ്രമം. സര്‍ക്കാര്‍ കൂട്ട് നില്‍ക്കുമോ എന്ന് കാത്തിരുന്ന് കാണാം. ജി. സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും മുസ്ലീം ലീഗിന്റെ മുഖ്യശത്രുക്കള്‍. കെ എം ഷാജി വര്‍ഗീയ വിഷം ചീറ്റുന്ന നേതാവാണെന്നും വെള്ളാപ്പള്ളി രൂക്ഷഭാഷയില്‍ കുറ്റപ്പെടുത്തി. ഷാജിയെ മന്ത്രി ആക്കിയാല്‍ മതസൗഹാര്‍ദം പൂത്തുലയുമെന്നാണ് ലീഗ് നിലപാടെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. മതേതര സമൂഹത്തിന് മുന്നില്‍ മുസ്ലീം ലീഗിന്റെ ഉടുമുണ്ട് അഴിഞ്ഞു. മുസ്ലിം ലീഗ് അഖിലേന്ത്യാ ലീഗിന്റെ അവശിഷ്ടം മാത്രം.  

ലീഗ് അഭിനയിക്കുന്ന മതേതരം കപടനാടകമാണെന്നാണ് വെള്ളാപ്പള്ളിയുടെ മറ്റൊരു വിമര്‍ശനം. ഹിന്ദുക്കളെ കൊന്നു തള്ളിയ മലബാര്‍ കലാപം നടന്ന നാട്ടിലാണ് ലീഗ് വളര്‍ന്നു പന്തലിച്ചത്. കൂട്ടക്കൊലയെ സ്വാതന്ത്ര്യ സമരമാക്കി മാറ്റിയ തന്ത്രം ഇനി വിലപ്പോവില്ല. മാറാട് കലാപത്തിന് പിന്നിലെ കൈകള്‍ ആരുടേതെന്ന് നന്നായി അറിയാം. സമുദായത്തെ തകര്‍ക്കാന്‍ ഏത് കൊലകൊമ്പന്‍ വന്നാലും കൈകാര്യം ചെയ്യുമെന്നും വെളളാപ്പള്ളി നടേശന്‍ പറയുന്നു.