കെഎസ്‌ആര്‍ടിസി ടിക്കറ്റ് ബുക്കിങില്‍ സുപ്രധാന മാറ്റം;   ഫ്ലെക്‌സി നിരക്ക് ഈടാക്കും

ദീർഘദൂര റൂ‌ട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് സമാനമായ ഫ്ലെക്സി നിരക്കുമായി കെസ്‌ആർടിസിയും. തിരക്ക് കൂടുന്നതിനനുസരിച്ച്‌ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചും തിരക്ക് കുറയുന്നതിനനുസരിച്ച്‌ ടിക്കറ്റ് നിരക്കില്‍ കുറവ് വരുത്തുന്നതുമായ രീതിയാണ് കോർപ്പറേഷൻ നടപ്പാക്കുന്നത്

 

തിരക്ക് കൂടുന്ന വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ നിരക്ക് 30 ശതമാനം ഉയര്‍ത്താനും യാത്രക്കാർ കുറയുന്ന ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളില്‍ നിരക്ക് 15 ശതമാനം താഴ്ത്താനും കഴിയുന്ന ഫ്ലക്സി നിരക്ക് സംവിധാനമായിരുന്നു ഇതുവരെ

തിരുവനന്തപുരം:സ്വകാര്യ ബസുകള്‍ക്ക് സമാനമായ ഫ്ലെക്സി നിരക്കുമായി കെസ്‌ആർടിസിയും. തിരക്ക് കൂടുന്നതിനനുസരിച്ച്‌ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചും തിരക്ക് കുറയുന്നതിനനുസരിച്ച്‌ ടിക്കറ്റ് നിരക്കില്‍ കുറവ് വരുത്തുന്നതുമായ രീതിയാണ് കോർപ്പറേഷൻ നടപ്പാക്കുന്നത്.

തിരക്ക് കൂടുന്ന വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ നിരക്ക് 30 ശതമാനം ഉയര്‍ത്താനും യാത്രക്കാർ കുറയുന്ന ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളില്‍ നിരക്ക് 15 ശതമാനം താഴ്ത്താനും കഴിയുന്ന ഫ്ലക്സി നിരക്ക് സംവിധാനമായിരുന്നു ഇതുവരെ. എന്നാല്‍ ഇങ്ങനെ ദിവസം നോക്കാതെ എപ്പോള്‍ തിരക്ക് കൂടുന്നവോ അപ്പോള്‍ നിരക്കുയർത്താനും യാത്രക്കാർ കുറയുമ്ബോള്‍ നിരക്ക് താഴ്ത്താനുമുള്ള "ഡൈനാമിക് റിയല്‍ ടൈം ഫ്ലക്സി ഫെയര്‍' സംവിധാനമാണ് ഇനി മുതല്‍ നടപ്പാക്കാൻ കോർപ്പറേഷൻ അനുമതി നല്‍കിയിരിക്കുന്നത്.

അതായത്, ആഴ്ചകളില്‍ ഓരോ ദിവസവും പല നിരക്കിലാകും യാത്ര ചെയ്യേണ്ടിവരിക. റിസർവേഷൻ സൗകര്യമുള്ള ബസില്‍ ബുക്കിങ് കുറവാണെങ്കില്‍ നിരക്കും കുറക്കും. ബുക്കിങ് കൂടിയാല്‍ നിരക്ക് കൂടും. ഓരോ ബസുകളിലെയും ബുക്കിങ് നിരീക്ഷിച്ചശേഷമാകും നിരക്ക് നിശ്ചയിക്കുക.

ക്രിസ്മസിന് മുമ്ബത്തെ തിരക്ക് ദിവസങ്ങളില്‍ അധിക നിരക്ക് ഈടാക്കിയെങ്കിലും ഡിസംബർ 25, 26 ദിവസങ്ങളില്‍ 2300 രൂപ നിശ്ചയിച്ചിരുന്ന പുതിയ വോള്‍വോ സ്ലീപ്പർ ബസ് തിരുവനന്തപുരത്ത് നിന്നും ബംഗളൂരുവിലേക്ക് 1400 രൂപയാണ് ഈടാക്കിയത്. 2300 രൂപ നിശ്ചയിച്ചിരുന്ന ബസില്‍ ടിക്കറ്റ് ബുക്കിങ് കുറഞ്ഞതോടെ അവസാനദിവസം കുറവ് വരുത്തകയായിരുന്നു.

തിരക്ക് കുറവായതിനാല്‍ സ്വകാര്യബസുകാരും നിരക്ക് കുറച്ചതാണ് കെഎസ്‌ആർടിസിയെ ബാധിച്ചത്. പത്തില്‍ താഴെ യാത്രക്കാർ മാത്രമായിരുന്നു ആദ്യം ബുക്ക് ചെയ്തിരുന്നത്. എന്നാല്‍, അവസ്ഥ മനസിലാക്കി നിരക്ക് കുറച്ചതോടെ അവസാന മണിക്കൂറില്‍ 39 യാത്രക്കാരെ കെഎസ്‌ആർടിസിക്ക് ലഭിച്ചു.