13-കാരിയെ പീഡനത്തിനിരയാക്കിയ  സംഭവം :  മദ്രസ അധ്യാപകന് 61 വർഷം ജയിൽ ശിക്ഷ

13-കാരിയെ പീഡനത്തിനിരയാക്കിയ കേസിൽ മദ്രസ അധ്യാപകന് ജയിൽ ശിക്ഷ. 61 വർഷവും മൂന്ന് മാസവുമാണ് കഠിനതടവ് വിധിച്ചിരിക്കുന്നത്. ഒപ്പം 1.25 ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്.
 

പെരിന്തൽമണ്ണ: 13-കാരിയെ പീഡനത്തിനിരയാക്കിയ കേസിൽ മദ്രസ അധ്യാപകന് ജയിൽ ശിക്ഷ. 61 വർഷവും മൂന്ന് മാസവുമാണ് കഠിനതടവ് വിധിച്ചിരിക്കുന്നത്. ഒപ്പം 1.25 ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്. താഴെക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടിൽ മുഹമ്മദ് ആഷിക്കാണ് (40) കേസിലെ പ്രതി. പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ രണ്ട് വകുപ്പുകൾ പ്രകാരം, 55 വർഷവും 3 മാസവും കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമുണ്ട്. കൂടാതെ, പോക്സോ നിയമത്തിലെ വകുപ്പ് പ്രകാരം, 5 വർഷം കഠിനതടവും, 25,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും മൂന്ന് മാസവും അധിക തടവ് അനുഭവിക്കണം. പിഴ അടച്ചാൽ അതിജീവിതയ്ക്ക് ഒരു ലക്ഷം രൂപ നൽകാനും ഉത്തരവായിട്ടുണ്ട്. ഇതിനുപുറമേ, ഇരകൾക്കുള്ള നഷ്ടപരിഹാര പദ്ധതിയിൽ നിന്ന് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി. 2022-ലാണ് പോലീസ് ഇതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്തത്.