'ദുര്‍ബല ജനതയുടെ ശബ്ദം' ; എം.മുരളിയുടെ നിര്യാണത്തില്‍ അനുശോചിച്ച് കെസി വേണുഗോപാല്‍ എംപി

മാവേലിക്കര മുന്‍ എംഎല്‍എ എം.മുരളിയുടെ നിര്യാണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി അനുശോചിച്ചു.

 

 ഡൽഹി : മാവേലിക്കര മുന്‍ എംഎല്‍എ എം.മുരളിയുടെ നിര്യാണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി അനുശോചിച്ചു.

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സൗമ്യമുഖങ്ങളില്‍ ഒരാളായിരുന്നു എം.മുരളി. ദീര്‍ഘകാലത്തെ ആത്മബന്ധമാണ് തനിക്ക് എം.മുരളിയുമായി ഉണ്ടായിരുന്നത്. കെഎസ് യു സംസ്ഥാന അധ്യക്ഷനായി പ്രവര്‍ത്തിച്ച കാലത്ത് എം.മുരളി  നേതൃത്വം നല്‍കിയ പ്രക്ഷോഭങ്ങള്‍ കേരള വിദ്യാര്‍ത്ഥി സംഘടനാ ചരിത്രത്തിലെ സുപ്രധാന അധ്യായങ്ങളാണ്. 

ദുര്‍ബല ജനതയുടെ ശബ്ദമാകാന്‍ എം.മുരളി എല്ലാകാലത്തും ശ്രദ്ധിച്ചിരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയപ്പോഴും സംഘടനാപ്രവര്‍ത്തനത്തിലും ഏറ്റെടുത്ത ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതിലും വീഴ്ച വരുത്താന്‍ എം.മുരളിയെന്ന പൊതുപ്രവര്‍ത്തകന്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍  യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി ആലപ്പുഴയിലും മാവേലിക്കരയിലും ഓടി നടന്ന് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.രോഗാവസ്ഥയെ അതിജീവിച്ച് അദ്ദേഹം മടങ്ങിവരുമെന്ന് പ്രതീക്ഷിച്ചിരുന്നു.കരുത്തനായ ഒരു നേതാവിനെയാണ് കോണ്‍ഗ്രസിന് നഷ്ടമായതെന്നും കെസി വേണുഗോപാല്‍ എംപി പറഞ്ഞു.