മലപ്പുറം ജില്ലയിൽ എലിപ്പനി വ്യാപനം അതിരൂക്ഷം

മലപ്പുറം ജില്ലയിൽ എലിപ്പനി രോഗബാധയും മരണങ്ങളും ആശങ്കാജനകമായ രീതിയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നത് പൊതുജനങ്ങളിൽ വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഈ മാസം മാത്രം ജില്ലയിൽ എലിപ്പനി ബാധിച്ച് രണ്ടുപേരാണ് ദാരുണമായി മരണപ്പെട്ടത്.

 

 മലപ്പുറം ജില്ലയിൽ എലിപ്പനി രോഗബാധയും മരണങ്ങളും ആശങ്കാജനകമായ രീതിയിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്നത് പൊതുജനങ്ങളിൽ വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഈ മാസം മാത്രം ജില്ലയിൽ എലിപ്പനി ബാധിച്ച് രണ്ടുപേരാണ് ദാരുണമായി മരണപ്പെട്ടത്. ഓഗസ്റ്റ് 6-ന് ഈഴവത്തിരുത്തി സ്വദേശിനിയായ 57കാരിയും, ഓഗസ്റ്റ് 9-ന് മഞ്ചേരി സ്വദേശിയായ 45 വയസ്സുകാരനുമാണ് രോഗം ബാധിച്ച് മരണമടഞ്ഞത്. 

ഇതിന് പുറമെ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം 40 പേരാണ് എലിപ്പനി ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത്. എടവണ്ണ, മഞ്ചേരി, വെട്ടേക്കോട്, കാവന്നൂർ, തൃപ്പനച്ചി, ആനക്കയം, തൃക്കലങ്ങോട്, കൊണ്ടോട്ടി, ചോക്കാട്, ചുങ്കത്തറ, നിലമ്പൂർ, തിരുനാവായ, മാറാക്കര, മംഗലശ്ശേരി തുടങ്ങിയ പ്രധാന പ്രദേശങ്ങളിലാണ് രോഗബാധ കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കൃഷിപ്പണിയിൽ ഏർപ്പെടുന്നവർ, ശുചീകരണ തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർക്ക് അണുബാധയേൽക്കാൻ കൂടുതൽ സാധ്യതയുള്ളതിനാൽ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശാനുസരണം പ്രതിരോധ മരുന്നായ ‘ഡൊക്സിസൈക്ലിൻ’ നിർബന്ധമായും കഴിക്കണമെന്ന് അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പനിയോടൊപ്പം കഠിനമായ ശരീരവേദനയോ കണ്ണിൽ ചുവപ്പോ അനുഭവപ്പെടുകയാണെങ്കിൽ ഒട്ടും വൈകാതെ ആശുപത്രിയിൽ ചികിത്സ തേടണമെന്നും, സ്വയം ചികിത്സ പൂർണ്ണമായി ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് ഓർമ്മിപ്പിക്കുന്നു.

എലിപ്പനിക്ക് പുറമെ സാധാരണ പനി ബാധിതരുടെ എണ്ണത്തിലും ജില്ലയിൽ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം 16,634 പേരാണ് പനി ബാധിച്ച് സർക്കാർ ആശുപത്രികളിലെ ഒ.പി വിഭാഗത്തിൽ ചികിത്സ തേടിയത്. പ്രതിദിനം ശരാശരി രണ്ടായിരത്തിലധികം ആളുകൾ ചികിത്സയ്ക്കായി എത്തുമ്പോൾ, കഴിഞ്ഞ ദിവസം മാത്രം 2,961 പേരാണ് വിവിധ സർക്കാർ ആശുപത്രികളിൽ എത്തിയത്. ഇതോടെ ജില്ലയിലെ താലൂക്ക്, ജില്ലാ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.