കുന്നംകുളം വാഹനാപകടം: കാർ ഡ്രൈവർക്കായി ലുക്കൗട്ട് നോട്ടീസ്
ആർത്താറ്റ് കുറുക്കൻപാറയിൽ ദമ്പതികളും മൂന്നുവയസ്സുകാരനായ മകനും മരിച്ച വാഹനാപകടത്തിനിടയാക്കിയ കാർ ഡ്രൈവർക്കായി കുന്നംകുളം പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ആർത്താറ്റ് അയ്യൻകുളങ്ങര സ്വദേശി ബെന്നിനെതിരെയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്.
അമിതവേഗതയിൽ എത്തിയ കാർ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു
കുന്നംകുളം: ആർത്താറ്റ് കുറുക്കൻപാറയിൽ ദമ്പതികളും മൂന്നുവയസ്സുകാരനായ മകനും മരിച്ച വാഹനാപകടത്തിനിടയാക്കിയ കാർ ഡ്രൈവർക്കായി കുന്നംകുളം പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ആർത്താറ്റ് അയ്യൻകുളങ്ങര സ്വദേശി ബെന്നിനെതിരെയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്.
പ്രതിക്കായി ബന്ധുവീടുകളിലും ഇയാളുമായി ബന്ധമുള്ള മറ്റ് കേന്ദ്രങ്ങളിലും കുന്നംകുളം പൊലീസ് വ്യാപക പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് ഇയാൾ രാജ്യം വിടാനുള്ള സാധ്യത മുന്നിൽക്കണ്ട് ലുക്കൗട്ട് സർക്കുലർ ഇറക്കാനും വിമാനത്താവളങ്ങളിൽ അറിയിപ്പ് നൽകാനും പൊലീസ് തീരുമാനിച്ചത്. ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
തൃശ്ശൂർ എടക്കഴിയൂർ സ്വദേശികളായ മുനീർ, ഭാര്യ ഷിഫ്ന, ഇവരുടെ മൂന്നുവയസ്സുകാരനായ മകൻ എമിൽ ഐബക്ക് എന്നിവരാണ് കഴിഞ്ഞദിവസമുണ്ടായ അപകടത്തിൽ മരിച്ചത്.അപകടസമയത്ത് കാർ ഓടിച്ചിരുന്ന ബെന്നി മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.
അമിതവേഗതയിൽ എത്തിയ കാർ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡരികിലെ കോൺക്രീറ്റ് വൈദ്യുതി പോസ്റ്റും കാറിടിച്ച് പൂർണ്ണമായി തകർന്നു വീണു.അപകടത്തിൽ കാറും ബൈക്കും പൂർണ്ണമായി തകർന്ന നിലയിലാണ്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ മൂവരും സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു.